വിപണി വിശേഷം / കെ.ബി. ഉദയഭാനു തേയില ഉത്പാദനത്തിൽ വൻ ഇടിവ്, ടീ ബോർഡ് പച്ചത്തേയില വില ഉയർത്തിയതു ചെറുകിട കർഷകർക്ക് ആശ്വാസം പകരും. ടയർ ലോബി റബർ വിപണിയെ അമ്മാനമാടി, ഉത്പാദകർ ആശങ്കയിൽ. കൊപ്ര ശേഖരിക്കാൻ മില്ലുകാർ രംഗത്ത്. സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ കാര്യമായ മാറ്റമില്ല. ലേലത്തിൽ ലഭ്യത ചുരുങ്ങിയിട്ടും ഏലം തളർച്ചയിൽ. സ്വർണവില വീണ്ടും കുറഞ്ഞു.
തേയില കോവിഡും പ്രതികൂല കാലാവസ്ഥയും തേയില ഉത്പാദനം കുത്തനെ ഇടിച്ചു. രാജ്യത്ത് തേയില ഉത്പാദനത്തിലുണ്ടായ ഇടിവ് വൻകിട തോട്ടങ്ങളെയും ചെറുകിട കർഷകരെയും സാമ്പത്തിക പ്രതിസന്ധിയിലാക്കി. ഉത്പാദനം ഇതുപത് ശതമാനം കുറഞ്ഞതായാണു പ്രാഥമിക വിലയിരുത്തൽ. ഇതിനിടെ പച്ചത്തേയിലവില ടീ ബോർഡ് കുത്തനെ ഉയർത്തി തോട്ടം മേഖലയ്ക്കു പുതുജീവൻ പകരാനുള്ള ശ്രമത്തിലാണ്. നീലഗിരി തോട്ടങ്ങളിൽനിന്നു കിലോയ്ക്ക് 29.92 പൈസ നിരക്കിലാണ് ഈ മാസം ചരക്ക് കമ്പനികൾ ശേഖരിക്കുക. ഓഗസ്റ്റിലെ നിരക്കായ 20.99ൽനിന്ന് ആറ് രൂപ ഏഴ് പൈസ വർധിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനംമൂലം കേരളം, ആസാം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ തേയില ഉത്പാദനം വർഷത്തിന്റെ ആദ്യപകുതിയിൽ കുറഞ്ഞു. ലോക്ക് ഡൗൺ മൂലം ഉത്പാദനം കുറഞ്ഞതു തേയിലയ്ക്ക് ഡിമാൻഡ് ഉയർത്തി. ആദ്യ ഏഴുമാസം തേയില ഉത്പാദനം 509.27 ദശലക്ഷം കിലോയിൽ ഒതുങ്ങി. തൊട്ടു മുൻവർഷം ഇതു 649.19 ദശലക്ഷം കിലോയായിരുന്നു.
വടക്കെ ഇന്ത്യയിൽ ഉത്പാദനം ഏകദേശം 30 ശതമാനം കുറഞ്ഞു. ദക്ഷിണേന്ത്യയിൽ ഉത്പാദനം ജനുവരി‐ജൂലൈയിൽ 118,74 ദശലക്ഷം കിലോയിൽ ഒതുങ്ങി, മുൻവർഷം 122.20 ദശലക്ഷമായിരുന്നു.
ആഗോള തേയില ഉത്പാദനം 75 ദശലക്ഷം കിലോ കുറഞ്ഞു. ഇതിനിടെ ചില കമ്പനികൾ കെനിയയിൽനിന്ന് ഇറക്കുമതിക്കുള്ള നീക്കത്തിലാണ്. കൊളുന്തുവില ഉയർത്തിയതിനാൽ ആഭ്യന്തര തേയിലവില ഉയരുന്നത് ഇറക്കുമതി നടത്തുന്ന കമ്പനികൾക്ക് ഇരട്ടി നേട്ടമുണ്ടാക്കും.
റബർ
ടയർ ലോബി റബർ വിപണിയെ അമ്മാനമാടി. ഓണ അവധികൾക്കുശേഷം മികച്ചയിനം ഷീറ്റ്വില കുത്തനെ ഉയർത്തിയശേഷം തൊട്ട് അടുത്ത ദിവസം വില ഇടിച്ചത് ഉത്പാദന മേഖലകളെ മൊത്തത്തിൽ ആശയക്കുഴപ്പത്തിലാക്കി. നാലാം ഗ്രേഡ് 13,400ൽനിന്ന് 14,000 ലേക്കു കുതിച്ചത് ഉത്പാദന മേഖലയെ ആവേശം കൊള്ളിച്ചു. എന്നാൽ, പിന്നീടുള്ള ദിവസങ്ങളിൽ നിരക്ക് 13,600 ലേക്കും തുടർന്ന് 13,400 ലേക്കും ഇടിഞ്ഞതു ചെറുകിട വ്യാപാരികളെ സാമ്പത്തിക കുരുക്കിലാക്കി. വിദേശ അവധിവ്യാപാരത്തിലെ ചാഞ്ചാട്ടങ്ങൾക്കിടയിലാണ് ആഭ്യന്തര വില ആടിയുലഞ്ഞത്. അഞ്ചാം ഗ്രേഡ് വില 12,400‐13,000 രൂപ. ഒട്ടുപാലും ലാറ്റക്സും 7800 രൂപയിലാണ്.
നാളികേരം
ഉത്സവം കഴിഞ്ഞതോടെ വെളിച്ചെണ്ണ വിൽപ്പന കുറഞ്ഞെങ്കിലും കൊപ്രയുടെ ലഭ്യത ചുരുങ്ങിയതു വിലക്കയറ്റം സൃഷ്ടിച്ചു. കേരളത്തിലും തമിഴ്നാട്ടിലും കൊപ്രയ്ക്ക് ഡിമാൻഡ് വർധിച്ചു. മില്ലുകാർ കൊപ്രവില 10,455ൽനിന്നു 10,520 രൂപയായി ഉയർത്തി. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ കയറി 15,700 രൂപയായി. കാങ്കയത്ത് കൊപ്ര 10,550 രൂപയിലാണ്.
കുരുമുളക്
സുഗന്ധവ്യഞ്ജനങ്ങളുടെ വിലയിൽ കാര്യമായ വ്യതിയാനമില്ല. അന്തർസംസ്ഥാന ഇടപാടുകാർ അൽപ്പം പിൻവലിഞ്ഞതിനാൽ കുരുമുളകിന് 100 രൂപ കുറഞ്ഞ് അൺ ഗാർബിൾഡിന് 31,800 രൂപയായി. ഉത്തരേന്ത്യ ഉത്സവ സീസണിന് ഒരുങ്ങുന്നതിനാൽ വൈകാതെ ഡിമാൻഡ് ഉയരാം. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 4000 ഡോളർ. ബ്രസീലിയൻ കയറ്റുമതിക്കാർ അടുത്തമാസം പുതിയ ചരക്ക് ഷിപ്പ്മെന്റ് നടത്തും. ഇന്തോനേഷ്യയും വിയറ്റ്നാമും രാജ്യാന്തര വിപണിയിലുണ്ട്.
ചുക്ക്
ചുക്കിന് ആവശ്യക്കാരുണ്ടെങ്കിലും ടെർമിനൽ മാർക്കറ്റിൽ വരവ് കുറവാണ്. വിദേശഓർഡർ ലഭിച്ചവരും ആഭ്യന്തര വ്യാപാരികളും വിവിധയിനം ചുക്ക് വില ഉയർത്തി ശേഖരിച്ചു. മീഡിയം ചുക്ക് 28,500ലും ബെസ്റ്റ് ചുക്ക് 30,000 രൂപ.
ഏലം
ഏലക്ക വരവ് ശക്തമല്ലെങ്കിലും വില ഉയർത്താൻ വാങ്ങലുകാർ തയാറായില്ല. വിളവെടുപ്പു മന്ദഗതിയിലായതിനാൽ വരവ് കുറഞ്ഞു. ഗൾഫ് കയറ്റുമതി ലക്ഷ്യമാക്കിയും ആഭ്യന്തര വിൽപ്പനയ്ക്കും ഇടപാടുകാർ ഏലം ശേഖരിച്ചു. മികച്ചയിനങ്ങൾ കിലോയ്ക്ക് 2290 രൂപയിലാണ് വാരാന്ത്യം.
സ്വർണം
കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. പവൻ 37,600 രൂപയിൽനിന്ന് 37,360 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1964 ഡോളറിൽനിന്ന് 1932 ഡോളറായി.