ഓഹരി അവലോകനം / സോണിയ ഭാനു
പ്രതീക്ഷിച്ചപോലെതന്നെ നിഫ്റ്റിയിൽ തിരുത്തൽ സംഭവിച്ചു. വിദേശ ഓപ്പറേറ്റർമാർ ലാഭമെടുപ്പിനിറങ്ങുമെന്ന് വിലയിരുത്തൽ ശരിവയ്ക്കും വിധത്തിൽ പ്രമുഖ ഇൻഡെക്സുകളിൽ ദൃശ്യമായ സാങ്കേതിക തിരുത്തൽ വിപണിയുടെ അടിത്തറ ശക്തമാക്കിയതിനൊപ്പം വലിയൊരു വിഭാഗം നിക്ഷേപകരുടെ സാമ്പത്തികനിലയും ഭദ്രമാക്കി. നിഫ്റ്റി രണ്ടര ശതമാനം ഇടിഞ്ഞു, പ്രതിവാര നഷ്ടം 313 പോയിന്റ്. ബോംബെ സെൻസെക്സ് തളർന്നതു 1110 പോയിന്റാണ്.
മുൻവാരം ഇതേ കോളത്തിൽ പരാമർശിച്ച സെക്കൻഡ് സപ്പോർട്ടായ 11,305 ലേയ്ക്ക് നിഫ്റ്റി ഇടിഞ്ഞു. തിങ്കളാഴ്ച രേഖപ്പെടുത്തിയ നാലു മാസത്തെ ഉയർന്ന നിലവാരമായ 11,794ൽനിന്ന് വെള്ളിയാഴ്ച സൂചിക 11,303.65 ലേക്കു പരീക്ഷണങ്ങൾ നടത്തിയശേഷം ക്ലോസിംഗിൽ 11,333 പോയിന്റിലാണ്. നിഫ്റ്റി അതിന്റെ 50 ആഴ്ചകളിലെ ശരാശരിയായ 10,936നും 100 ആഴ്ചകളിലെ ശരാശരിയായ 11,035 പോയിന്റിന് മുകളിൽ നീങ്ങുന്നതു ബുൾ ഇടപാടുകാരുടെ ആത്മവിശ്വാസം ഉയർത്തും.
ഈ വാരം നിഫ്റ്റി 11,650 ലെ പ്രതിരോധം തകർക്കാൻ ശ്രമിക്കാം. അതിനിടെ 11,159 ലെ ആദ്യ സപ്പോർട്ട് നിലനിർത്തുന്നതിൽ വിപണി വിജയിച്ചാൽ സെപ്റ്റംബർ മൂന്നാം വാരം 11,967 പോയിന്റ് കീഴടക്കാനാവും. എന്നാൽ ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ 10,985 റേഞ്ചിലേയ്ക്ക് പരീക്ഷണങ്ങൾ തുടരാം. മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക്ക് എസ്എആർ എന്നിവ സെല്ലർമാർക്ക് അനുകൂലമാണ്. മറ്റ് ഇൻഡിക്കേറ്ററുകളായ സ്റ്റോക്കാസ്റ്റിക്ക് ആർഎസ്ഐ, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് എന്നിവ ഓവർ ബോട്ടിൽനിന്നും കഴിഞ്ഞ ദിവസങ്ങളിലെ സാങ്കേതിക തിരുത്തലിൽ ഓവർ സോൾഡായത് പുൾ ബാക്ക് റാലിക്ക് വഴിതെളിക്കാം.
ഓഗസ്റ്റ് അവസാന വാരങ്ങളിൽ വിദേശഫണ്ടുകൾ നിക്ഷേപകരായി നിലകൊണ്ടതാണു പോയവാരം തിരുത്തലിനു വഴിതെളിച്ചത്. ഇതുമൂലം തിങ്കാളാഴ്ച സൂചിക 260 പോയിന്റും വെള്ളിയാഴ്ച 194 പോയിന്റും ഇടിഞ്ഞു. തുടർച്ചയായി രണ്ടാഴ്ചകളിലെ കുതിപ്പിനുശേഷമുള്ള ഈ സാങ്കേതിക തിരുത്തൽ മുന്നേറ്റ സാധ്യതകൾക്ക് ശക്തിപകരാം. അതേസമയം തിരുത്തൽ ആവർത്തിച്ചാൽ ഫണ്ടുകളുടെ നിക്ഷേപ മനോഭാവത്തിൽ മാറ്റമുണ്ടാകും.
ബോംബെ സെൻസെക്സ് 39,467ൽനിന്ന് 40,010 പോയിന്റ്വരെ ഉയർന്നു. നീണ്ട ഇടവേളയ്ക്കുശേഷം ബിഎസ്ഇ നാൽപതിനായിരം ദർശിച്ചതു പ്രതീക്ഷ പകരുന്നു. ഫണ്ടുകൾ ഒത്തുപിടിച്ചാൽ 41,500 ലേക്കുള്ള ദൂരം അകലെയല്ല. വാരാന്ത്യം 38,357 പോയിന്റിൽ നിലകൊള്ളുന്ന സെൻസെക്സ് 37,734ലെ സപ്പോർട്ട് നിലനിർത്തിയാൽ 39,495 ലേക്കു വാരത്തിന്റെ രണ്ടാം പകുതിയിൽ ഉയരാനാവും. ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ സൂചിക 37,111വരെ തിരുത്തൽ തുടരാം.
അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന പല ഫണ്ടുകളും ഇന്ത്യയിലെ വിശ്വാസം ഇരട്ടിപ്പിച്ചു. ഓഗസ്റ്റിൽ ഏഷ്യയിൽ ഏറ്റവും കൂടുതൽ പണം എത്തിയത് ഇന്ത്യയിലാണ്. പോയമാസം അവർ 46,575 കോടി രൂപ നിക്ഷേപിച്ചു.
വിദേശ ഫണ്ടുകൾ സെപ്റ്റംബർ ആദ്യ വാരം ഇന്ത്യയിൽനിന്ന് പണം പിൻവലിച്ചതായാണ് എൻഎസ്ഡി എലിൽനിന്നുള്ള വിവരം. 900 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തുകയും കടപ്പത്രത്തിൽ 1,589 കോടി രൂപ നിക്ഷേപിക്കുകയും ചെയ്തു.
ഫോറെക്സ് മാർക്കറ്റിൽ ഡോളറിനു മുന്നിൽ രൂപ മികവിലാണ്. 73.11 ൽനിന്ന് ഒരവസരത്തിൽ 72.71 ലേക്കു ശക്തിപ്രാപിച്ചശേഷം വാരാവസാനം രൂപ 73.14 ലാണ്.
രാജ്യത്തെ വിദേശനാണ്യ കരുതൽ ശേഖരം ഓഗസ്റ്റ് 28ന് അവസാനിച്ച ആഴ്ച 3.883 ബില്യൺ ഡോളർ ഉയർന്ന് 541.431 ബില്യൺ ഡോളറായി. തൊട്ട് മുൻവാരം കരുതൽധനം 537.548 ബില്യൺ ഡോളറായിരുന്നു.
വിപണിയിൽ തിരുത്തൽ
12:33 AM Sep 07, 2020 | Deepika.com