വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കയെ തകർത്തെന്നാരോപിച്ച് ഡൊമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസും. ബുധനാഴ്ച വില്ല്യംടണിലെ ഡെലവേറിൽ നടത്തിയ സംയുക്ത പത്ര സമ്മേളനത്തിലാണ് ഡെമോക്രാറ്റിക് സ്ഥാനാർഥികൾ ട്രംപിനെ ആക്രമിച്ചത്. കോവിഡ്-19 പശ്ചാത്തലത്തിൽ അടച്ചിട്ട വേദിയിൽ മാസ്ക് ധരിച്ച് മാധ്യമപ്രവർത്തകർക്കു മുന്നിലെത്തിയ ഇരുവരും ട്രംപ് ഭരണകൂടം അമേരിക്കയെ പിന്നോട്ടടിച്ചെന്ന് പറഞ്ഞു.
തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി സമർഥയും രാജ്യത്തെ മധ്യവർഗത്തിനുവേണ്ടി പോരാട്ടം നടത്തുന്നയാളാണെന്ന് ബൈഡൻ പറഞ്ഞു. ആദ്യമായാണ് ഒരു ആഫ്രോ-ഏഷ്യൻ വംശജ അമേരിക്കൻ വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 55 കാരിയായ കമലയുടെ അമ്മ ഇന്ത്യക്കാരിയും പിതാവ് ജമൈക്കക്കാരനുമാണ്.
തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയെ പുനഃസൃഷ്ടിക്കുമെന്നു ബൈഡൻ(77) പറഞ്ഞു.
ബൈഡന്റെ നേതൃത്വത്തിൽ രാജ്യത്ത് ലക്ഷക്കണക്കിനു തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെ ന്നും ആരോഗ്യക്ഷേമ പദ്ധതികൾ പുനഃസ്ഥാപിക്കുകയും കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും കമല ഹാരിസ് പറഞ്ഞു. പത്രസമ്മേളനത്തിൽ ട്രംപ് ഭരണകൂടമെടുത്ത തെറ്റായ നയങ്ങൾ കമല അക്കമിട്ടു നിരത്തി. ഒരു ജോലിക്കും അനുയോജ്യനല്ലാത്തയാളെ ആ ജോലിക്കു തെരഞ്ഞെടുത്താൽ എന്തു സംഭവിക്കും. നമ്മുടെ പ്രശസ്തിയും നമ്മുടെ രാജ്യവും നശിച്ചു- കമല ആരോപിച്ചു. അതേസ മയം, ബൈഡനെതിരേ ആരോപണങ്ങൾ ഉന്നയിച്ചയാളാണ് കമലയെന്ന് ട്രംപ് തിരിച്ചടിച്ചു. ഡൊമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽ പരാജയപ്പെട്ടയാളാണെന്നും ട്രംപ് പറഞ്ഞു.
ട്രംപിനെ കടന്നാക്രമിച്ച് ബൈഡനും കമലയും
12:13 AM Aug 14, 2020 | Deepika.com