ദുബായ്/ വാഷിംഗ്ടൺ: പൂർണ നയതന്ത്രബന്ധം സ്ഥാപിക്കാൻ യുഎഇയും ഇസ്രയേലും ചരിത്രപരമായ ധാരണയിലെത്തി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു ധാരണയുണ്ടായത്.
വെസ്റ്റ് ബാങ്കിൽ കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും നിർത്താൻ ഇസ്രയേൽ സമ്മതിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങളും യുഇഎയും അറിയിച്ചു. ചരിത്രപരമായ ഈ നയതന്ത്രബന്ധം പശ്ചിമേഷ്യമേഖലയിൽ സമാധാനം ഉറപ്പുവരുത്തുമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
49 വർഷത്തിനുശേഷമാണ് ഇസ്രയേലും യുഎഇയും പൂർണ നയതന്ത്രബന്ധം സ്ഥാപിക്കുന്നത്. ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യാപാരം, സുരക്ഷ, നേരിട്ടുള്ള വിമാനസർവീസ്, പരിസ്ഥിതി, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ രംഗങ്ങളിൽ ഇരുരാജ്യങ്ങളും സഹകരണം വ്യാപിപ്പിക്കും. കൂടുതൽ അറബ് , മുസ്ലിം രാജ്യങ്ങൾ യുഎഇയുടെ മാതൃക പിന്തുടരുമെന്നാണു കരുതുന്നത്-ട്രംപ് കൂട്ടിച്ചേർത്തു. ഏറെ നാൾ നീണ്ട ചർച്ചയ്ക്കൊടുവിലാണു കരാർ. ട്രംപ്, അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരാണു ചർച്ച നടത്തിയത്.
ഇസ്രയേൽ-യുഎഇ പൂർണ നയതന്ത്രബന്ധത്തിനു ധാരണ
12:13 AM Aug 14, 2020 | Deepika.com