മുംബൈ: സമയനിഷ്ഠ പാലിച്ചില്ലെങ്കിൽ പിഴ ചുമത്തുമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളോടെ സ്വകാര്യ ട്രെയിൻ സർവീസിനുള്ള കരട് പ്രവർത്തന മാർഗരേഖ ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചു. സ്വകാര്യ കന്പനികൾ എല്ലാ വർഷവും 95 ശതമാനം സമയനിഷ്ഠ പാലിക്കണമെന്നും കരട് പ്രവർത്തന മാർഗരേഖയിൽപ്പറയുന്നു.
നിശ്ചയിച്ചിട്ടുള്ള സമയത്തിൽനിന്ന് 15 മിനിറ്റ് വൈകിയെത്തുന്നതും 10 മിനിറ്റ് നേരത്തെയെത്തുന്നതും സമയനിഷ്ഠാ ലംഘനമായാണു കണക്കാക്കുക. വൈകിയെത്തുന്നതിനു 200 കിലോമീറ്ററിനുള്ള പ്രവർത്തനനിരക്ക് സ്വകാര്യ കന്പനികൾ റെയിൽവേയിൽ പിഴയായി അടയ്ക്കണം. റെയിൽവേയുടെ അടിസ്ഥാനസൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് ഒരു കിലോമീറ്ററിന് 512 രൂപ എന്ന തോതിലാണ് പ്രവർത്തനനിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
10 മിനിറ്റ് നേരത്തെയെത്തിയാൽ 10 കിലോമീറ്ററിനുള്ള പ്രവർത്തനനിരക്കാണ് പിഴ നൽകേണ്ടത്. റെയിൽവേയുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾമൂലമാണു സമയകൃത്യത പാലിക്കാൻ കഴിയാത്തതെങ്കിൽ ഇന്ത്യൻ റെയിൽവേ സ്വകാര്യ കന്പനിക്കും അധികപണം നൽകണം.
മോശം കാലാവസ്ഥ, ക്രമസമാധാന പ്രശ്നങ്ങൾ, അപകടങ്ങൾ, ഗതാഗതക്കുരുക്കിനെത്തുടർന്ന് ലെവൽ ക്രോസിംഗിലുള്ള സമയമാറ്റങ്ങൾ തുടങ്ങിയവ കാരണമാണ് കൃത്യസമയം പാലിക്കാത്തതെങ്കിൽ ഇരുകൂട്ടരും പിഴ നൽകേണ്ടതില്ല. സർവീസ് മുടങ്ങിയാലും പിഴയ്ക്ക് വ്യവസ്ഥയുണ്ട്. സ്വകാര്യ കന്പനിയുടെ കുറ്റംകൊണ്ടാണ് സർവീസ് മുടങ്ങിയതെങ്കിൽ കന്പനി പിഴ അടയ്ക്കണം.
റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായ പ്രശ്നങ്ങൾ മൂലമാണ് സർവീസ് മുടങ്ങിയതെങ്കിൽ റെയിൽവേ കന്പനിക്കു അധികതുക നൽകണമെന്നും കരട് മാർഗരേഖയിൽ പറയുന്നു.
സ്വകാര്യ ട്രെയിനുകൾക്കു പിഴ!
12:13 AM Aug 14, 2020 | Deepika.com