വാഷിംഗ്ടൺ: ഇന്ത്യൻ വംശജ കമല ഹാരിസ്(55) അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥി. ഏഷ്യൻ-ആഫ്രിക്കൻ പാരന്പര്യമുള്ള ഒരു വനിത ഈ പദവിയിൽ മത്സരിക്കുന്നത് ഇതാദ്യമാണ്. ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനാണ് കമലയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
ബൈഡന്റെ തീരുമാനം ചരിത്രപരമാണെന്ന് അമേരിക്കയിലെ ഇന്ത്യൻ, ആഫ്രിക്കൻ വംശജർ വിശേഷിപ്പിച്ചു. ചെന്നൈ സ്വദേശിനിയായ ഡോ. ശ്യാമള ഗോപാലൻ ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡോണൾഡ് ഹാരിസ്.
കലിഫോർണിയയിൽനിന്നുള്ള സെനറ്റർ ആണ് കമല. ധീരയായ പോരാളി എന്നാണു ജോ ബൈഡൻ കമലയെ വിശേഷിപ്പിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതാസ്ഥാനാർഥിയെ അവതരിപ്പിക്കുമെന്നു മാർച്ചിൽ ബൈഡൻ ഉറപ്പുനല്കിയിരുന്നു. ആഫ്രിക്കൻ വംശജർക്കെതിരെ അമേരിക്കയിൽ അതിക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്കു ഗുണകരമാകുമെന്നാണു വിലയിരുത്തൽ.
കമലയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തെ മുൻ പ്രസിഡന്റ് ബറാക് ഒബാമ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ ഭരണഘടനയും സാധാരണക്കാരുടെ അവകാശങ്ങളും സംരക്ഷിക്കാൻ പോരാടിയആളാണു കമലയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശനം ഉന്നയിച്ചു. ജോ ബൈഡനോട് ഒരു ബഹുമാനവും കാണിക്കാത്തയാളാണു കമലയെന്നും അവരെ ബൈഡൻ വൈസ് പ്രസിഡന്റ്സ്ഥാനത്തേക്കു മത്സരിപ്പിക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നു ട്രംപ് പറഞ്ഞു. ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെതിരേയാണ് കമല മത്സരിക്കുന്നത്.
അമേരിക്കയുടെ ചരിത്രത്തിൽ വനിതകൾ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല. 2008ൽ റിപ്പബ്ലിക് പാർട്ടിയുടെ സാറാ പെയ്ലിൻ, 1984ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജെറാൾഡിനോ ഫെറാരോ എന്നീ വനിതകൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും വിജയിച്ചില്ല. 2016ൽ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ഹില്ലരി ക്ലിന്റൺ പരാജയപ്പെട്ടു.
ഇന്ത്യൻ, ആഫ്രിക്കൻ വംശജർ ഡെമോക്രാറ്റിക് പാർട്ടിയുടെ വോട്ട് ബാങ്കാണ്. നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ 13 ലക്ഷം ഇന്ത്യൻ വംശജർക്ക് വോട്ടവകാശമുണ്ട്. പെൻസിൽവാനിയയിൽ രണ്ടു ലക്ഷവും മിഷിഗണിൽ 1.25 ലക്ഷവും ഇന്ത്യ ൻ വംശജരായ വോട്ടർമാരുണ്ട്. രണ്ടു സംസ്ഥാനങ്ങളും നിർണായകമാണ്. 2016ൽ 77 ശതമാനം ഇന്ത്യൻ വംശജർ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ്സ്ഥാനാർഥിയായ ഹില്ലരി ക്ലിന്റനാണ് വോട്ട് ചെയ്തതെന്നു റിസർച്ച് സ്ഥാപനമായ സിആർഡബ്ല്യു പറയുന്നു.
കമല ഹാരിസ് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർഥി
12:19 AM Aug 13, 2020 | Deepika.com