ഹോങ്കോംഗ്: വിദേശശക്തികളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഹോങ്കോംഗിലെ പ്രമുഖ വ്യവസായിയും നെക്സ്റ്റ് മീഡിയ മാധ്യമഗ്രൂപ്പ് സ്ഥാപകനുമായ ജിമ്മി ലായിയെ ദേശീയസുരക്ഷാ നിയമപ്രകാരം അറസ്റ്റ്ചെയ്തു. ഹോങ്കോംഗിൽ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന ലായ് ചൈനയുടെ ഏകാധിപത്യ ഭരണത്തിന്റെ സ്ഥിരം വിമർശകനുമാണ്. ജനാധിപത്യവാദികളെ ലക്ഷ്യമിട്ട് കഴിഞ്ഞ ജൂണിലാണു ദേശീയസുരക്ഷാ നിയമം കൊണ്ടുവന്നത്.
ഏറെ വിറ്റഴിയുന്ന ആപ്പിൾ ഡെയ്ലി എന്ന ടാബ്ലോയിഡിന്റെ ഉടമകൂടിയാണ് 71 കാരനായ ജിമ്മി ലായ്. ഉറ്റ അനുയായിയും ലായ് മീഡിയ ഗ്രൂപ്പ് എക്സിക്യുട്ടീവുമായ മാർക്ക് സിംസൺ ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പരസ്യമാക്കിയത്.
വസതിയിൽ നിന്ന് പോലീസുകാരുടെ അകന്പടിയോടെ ഇദ്ദേഹത്തെ മാധ്യമസ്ഥാപനത്തിന്റെ ഓഫീസിലെത്തിക്കുകയും ചെയ്തു. മാധ്യമസ്ഥാപനത്തിൽ പരിശോധനയും നടത്തി. ദേശീയ സുരക്ഷാനിയമം ലംഘിച്ചുവെന്നാരോപിച്ച് മറ്റ് ഏഴുപേരെയും അറസ്റ്റ്ചെയ്തു. ഇവരുടെ പേരുവിവരം ഹോങ്കോംഗ് പോലീസ് പരസ്യപ്പെടുത്തിയിട്ടില്ല. 39 നും 72 വയസിനും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായവർ.
പുതുതായി പ്രഖ്യാപിച്ച ദേശസുരക്ഷാ നിയമത്തിൽ യുഎസ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഹോങ്കോംഗിനും ചൈനയ്ക്കുമെതിരേ ഉപരോധവും പ്രഖ്യാപിച്ചിരുന്നു. കോവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ട്രംപ് ഭരണകൂടം ചൈനയെ പഴിച്ച് ശ്രദ്ധ തിരിക്കാൻ നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഉപരോധമെന്നാണ് ചൈനീസ് ഭാഷ്യം. ദേശീയ സുരക്ഷാ നിയമത്തിനു പുറമേ ടിബറ്റിൽ വിദേശ ഇടപെടൽ തടഞ്ഞതിനെതിരെയും അടുത്തിടെ യുഎസ് പ്രതിഷേധിച്ചിരുന്നു.
മാധ്യമസ്ഥാപന ഉടമ ജിമ്മി ലായ് ഹോങ്കോംഗിൽ അറസ്റ്റിൽ
12:47 AM Aug 11, 2020 | Deepika.com