വത്തിക്കാൻ: ചൊവ്വാഴ്ചയുണ്ടായ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത ബെയ്റൂട്ടിലെ പുനരധിവാസ പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക സഹായമായി ഫ്രാൻസിസ് മാർപാപ്പ 250,000 യൂറോ സംഭാവന ചെയ്തു.
സമഗ്ര മാനവ വികസനത്തിനുള്ള പേപ്പൽ കാര്യാലയമാണ് മാർപാപ്പയുടെ സംഭാവന പ്രഖ്യാപിച്ചത്. ദുരന്തബാധിതരായ ജനങ്ങളോടുള്ള സഭയുടെ കരുതലിന്റെയും അടുപ്പത്തിന്റെയും അടയാളമാണിതെന്ന് വത്തിക്കാന്റെ പ്രസ്താവനയിൽ പറയുന്നു. സ്ഫോടനത്തിന്റെ കെടുതികൾകൊണ്ട് ദുരിതമനുഭവിക്കുന്ന ലബനന് ജനതയോടുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ഐക്യദാർഢ്യ പ്രകാശനം കൂടിയാണ് ഇതെന്നും പ്രസ്താവനയിലുണ്ട്. മാർപാപ്പയുടെ സംഭാവന ബെയ്റൂട്ടിലെ അപ്പസ്തോലിക നൂൺഷിയേച്ചർ വഴിയാണ് കാര്യാ ലയം വിതരണം ചെയ്തത്.
മാർപാപ്പയുടെ സഹായത്തിനു പുറമെ ബെയ്റൂട്ട് സ്ഫോടനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് കാരിത്താസ് ലബനൻ, കാരിത്താസ് ഇന്റർനാഷണലിസ്, കാത്തലിക് റിലീഫ് സര്‍വീസ് എന്നിവയിലൂടെ കത്തോലിക്കാ സഭ അടിയന്തര സഹായം എത്തിക്കുന്നുണ്ട്.
ചൊവ്വാഴ്ച വൈകുന്നേരം ബെയ്റൂട്ട് തുറമുഖത്തുണ്ടായ വൻ സ്ഫോടനത്തിൽ ആൾനാശത്തോടൊപ്പം ദേവാലയങ്ങളും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടെയുള്ള നിരവധി കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായിരുന്നു.
ലബനൻ ജനതയ്ക്ക് ആശ്വാസമായി മാർപാപ്പയുടെ സഹായധനം
12:37 AM Aug 10, 2020 | Deepika.com