മഴ കനത്തതോടെ കൃഷിയിടങ്ങൾ പലതും വെള്ളപ്പൊക്ക ഭീഷണിയിൽ. സുഗന്ധവ്യഞ്ജന ഉത്പാദകർ മാത്രമല്ല, വാഴക്കർഷകരും പച്ചക്കറിക്കൃഷി ചെയ്യുന്നവരുമെല്ലാം കടുത്ത ആശങ്കയിലാണ്. മുൻവാരം വ്യക്തമാക്കിയതാണ് കർക്കടകം രണ്ടാം പകുതിയിലെ മഴയുടെ അളവ് വരും മാസങ്ങളിലെ കാർഷികമേഖലയുടെ സാമ്പത്തിക വളർച്ചയുടെ അളവ് നിർണയിക്കുമെന്ന കാര്യം.
പല ഭാഗങ്ങളിലും കുരുമുളകുകൊടികളിൽ തിരികൾ കനത്ത മഴയിൽ അടർന്നുവീണത് അടുത്ത സീസണിലെ ഉത്പാദനത്തെ ബാധിക്കുമെന്ന സൂചനയാണ് ഹൈറേഞ്ചിൽനിന്നും വയനാട്ടിൽനിന്നും ലഭ്യമാകുന്നത്. പിന്നിട്ട വാരവും കുരുമുളകുവില ഉയർന്നു.
കാലവർഷം താണ്ഡവമാടിയതോടെ ഏലം കൃഷിക്കും കനത്ത തിരിച്ചടി. ആഭ്യന്തര-വിദേശ വാങ്ങലുകാർ ജാതിക്കയിൽ താത്പര്യം കാണിച്ചു. മഞ്ഞൾ വിലയിൽ ചാഞ്ചാട്ട സാധ്യത. വെളിച്ചെണ്ണ വിൽപ്പന കുറഞ്ഞതിനാൽ വ്യവസായികൾ കൊപ്ര സംഭരണം കുറച്ചു. മാസത്തിന്റെ രണ്ടാം പകുതിയിൽ കാലാവസ്ഥ തെളിയുംവരെ റബർ ഉത്പാദനത്തിലെ പ്രതിസന്ധി നിലനിൽക്കും. ആഗോള സ്വർണവില പുതിയ ഉയരം ദർശിച്ചു.
മഴമേഘങ്ങൾ ഇരുണ്ടുകൂടിയതോടെ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റത്തിനു മുന്നിൽ പകച്ചുനിൽക്കുകയാണ് കാർഷികമേഖല. കനത്ത മഴയിൽ പല വിളകളും നിലനിൽപ്പ് ഭീഷണിയിലാണ്. കൃഷി ഇറക്കിയ കർഷകരുടെ വിളകളിൽ ഒട്ടുമിക്കവയും നശിച്ചു. ഓണം മുന്നിൽക്കണ്ട് ഒരുക്കിയ വാഴക്കൃഷിക്കും വൻ തിരിച്ചടി നേരിട്ടതു ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടമാണു കർഷകർക്കു വരുത്തിവച്ചത്.
കുരുമുളക്
വിദേശ കുരുമുളക് ഇറക്കുമതി ചുരുങ്ങിയതിനാൽ നാടൻ ചരക്കിന് ഡിമാൻഡുണ്ട്. ഈ മാസവും ഇറക്കുമതി കുറഞ്ഞാൽ അത് ആഭ്യന്തരവിപണിക്കു നേട്ടമാവും. അന്തരീക്ഷ താപനില കുറഞ്ഞതിനാൽ മുളകിൽ ജലാംശത്തോത് പതിമൂന്ന് ശതമാനത്തിൽ അധികമായത് പുപ്പൽ ബാധയ്ക്കിടയാക്കും. കാലവർഷമായതിനാൽ ഉത്തരേന്ത്യയിൽ എത്തിച്ചാലും അധികനാൾ കേടു കൂടാതെ സൂക്ഷിക്കാനാവില്ല.
അന്താരാഷ്ട്രവിപണിയിൽ മലബാർ മുളകുവില ടണ്ണിന് 4000 ഡോളറാണ്. ഇന്തോനേഷ്യയുടെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പു പുരോഗമിക്കുന്നു, അവരുടെ വില 2500 ഡോളറാണ്. ഏതാണ്ട് ഇതേ വില തന്നെയാണ് വിയറ്റ്നാമിനും. ഒക്ടോബർ‐നവംബർ കാലയളവിൽ പുതിയ കുരുമുളക് ബ്രസീൽ വാഗ്ദാനം ചെയ്തു. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 33,200 രൂപയായി.
ഏലം
ജാതിക്ക
മഞ്ഞൾ
മഞ്ഞൾ വിലയിൽ ചാഞ്ചാട്ടസാധ്യത. തമിഴ്നാട്ടിൽ വിൽപ്പനയ്ക്കെത്തിയ ചരക്കിൽ വലിയൊരു പങ്ക് വിറ്റഴിക്കാനാവാത്തത് ആശങ്ക ഉളവാക്കുന്നു. പ്രദേശിക ആവശ്യക്കാർ മാത്രമേ രംഗത്തുള്ളൂ. വിദേശ ഡിമാൻഡ് കുറഞ്ഞതും തിരിച്ചടിയായി. കൊച്ചിയിൽ 7200‐7700 രൂപയിൽ മഞ്ഞൾ സ്റ്റെഡിയാണ്.
നാളികേരം
മില്ലുകാർ കൊപ്ര സംഭരിച്ചാൽ നേരിയ പുരോഗതി പ്രതീക്ഷിക്കാം. കൊപ്ര 10,050ലും വെളിച്ചെണ്ണ 14,900ലുമാണ്.
റബർ
ടാപ്പിംഗ് സ്തംഭിച്ചതോടെ വ്യവസായികൾ ഷീറ്റുവില ഉയർത്തി. നാലാം ഗ്രേഡ് റബർ 13,100 രൂപയിൽനിന്ന് 13,500 വരെ ഉയർന്നശേഷം 13,300ലാണ്. അഞ്ചാം ഗ്രേഡ് 12,200‐12,700ൽ നിന്ന് 12,500-13,100 രൂപയായി. ഒട്ടുപാൽ 8000 രൂപയിലും ലാറ്റക്സ് 8200 ലുമാണ്.
സ്വർണം
ആഭരണകേന്ദ്രങ്ങളിൽ പവൻ 40,160ൽനിന്ന് 42,000 രൂപയായി. ഗ്രാമിന് വില 5020 രൂപയിൽനിന്ന് 5250 രൂപയായി. ന്യൂയോർക്കിൽ 1981 ഡോളറിൽനിന്ന് ചരിത്രത്തിൽ ആദ്യമായി 2000 ഡോളർ മറികടന്ന് 2073 വരെ ഉയർന്നശേഷം 2034 ലാണ്. സാങ്കേതികമായി സ്വർണം ബുള്ളിഷ് ട്രന്റിലാണ്.