ബെയ്റൂട്ട്: ബെയ്റൂട്ടിലെ ഉഗ്രസ്ഫോടനം നടന്നു നാലാം ദിനം ലബനീസ് ജനത പ്രതിഷേധവുമായി തെരുവിലിറങ്ങി. മൂന്നു ദിവസം തെരുവുകൾ വൃത്തിയാക്കുകയും മുറിവുകൾ വച്ചുകെട്ടുകയും ചെയ്ത ബെയ്റൂട്ടുകാർ ഭരണകർത്താക്കളോടുള്ള അമർഷം ഇന്നലെ അഴിച്ചുവിട്ടു.
ആയിരങ്ങളാണ് തെരുവിൽ പ്രകടനം നടത്തിയത്. ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. പോലീസിനു കണ്ണീർവാതകം പ്രയോഗിക്കേണ്ടിവന്നു. അഴിമതി, കെടുകാര്യസ്ഥത, സാന്പത്തിക തകർച്ച തുടങ്ങിയവയുടെ പേരിൽ ഭരണകർത്താക്കളോടു ലബനോൻകാർക്കുള്ള എതിർപ്പ് ചൊവ്വാഴ്ചത്തെ സ്ഫോടനത്തോടെ വർധിച്ചിരിക്കുകയാണ്.
തുറമുഖത്തെ ഗോഡൗണിൽ മുൻകരുതലില്ലാതെ സൂക്ഷിച്ചിരുന്ന 2,750 ടൺ അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണു ദുരന്തത്തിനു വഴിവച്ചതെന്നു ജനം ആരോപിക്കുന്നു.
അതേസമയം വിദേശശക്തികൾ റോക്കറ്റ് പ്രയോഗിച്ചതടക്കമുള്ള സാധ്യതകളും അന്വേഷിക്കുന്നതായിട്ടാണ് പ്രസിഡന്റ് മിഷേൽ ഔൺ പറഞ്ഞത്. അന്താരാഷ്ട്ര അന്വേഷണം വേണമെന്ന ആവശ്യം അദ്ദേഹം തള്ളി. ഇതിനിടെ, സംഭവത്തിൽ പങ്കില്ലെന്ന് ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള പറഞ്ഞു. ബെയ്റൂട്ടിലെ കസ്റ്റംസ് മേധാവിയും തുറമുഖ മാനേജരും ഇന്നലെ അറസ്റ്റിലായി. നേരത്തേ ഇവർ വീട്ടുതടങ്കലിലായിരുന്നു.
സ്ഫോടനത്തിൽ മരണസംഖ്യ 158 ആയി. 25 മൃതദേഹങ്ങൾ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരിൽ 120 പേരുടെ നില ഗുരുതരമാണ്. 60 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഫ്രാൻസിൽനിന്നും റഷ്യയിൽനിന്നും വന്ന വിദഗ്ധരാണ്, കാണാതായവർക്കായുള്ള തെരച്ചലിനു നേതൃത്വം നല്കുന്നത്.
ലബനോനെ സഹായിക്കുന്നതു ചർച്ച ചെയ്യാൻ ഇന്നു നടക്കുന്ന വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആണ് കോൺഫറൻസ് സംഘടിപ്പിച്ചത്. കുടിവെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയവയുമായി മൂന്നു വലിയ യുഎസ് വിമാനങ്ങൾ ലബനോനിലേക്ക് അയച്ചതായും ട്രംപ് അറിയിച്ചു.
ബെയ്റൂട്ട് സ്ഫോടനം: ലബനീസ് ജനത തെരുവിൽ
11:35 PM Aug 08, 2020 | Deepika.com