കലിഫോർണിയ: ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സുക്കർബർഗ് 10,000 കോടി ഡോളർ ക്ലബ്ബിൽ. ഫേസ്ബുക്കിന്റെ ഓഹരിവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വർധനയെത്തു ടർന്നാണ് സുക്കർബർഗിന്റെ വരുമാനം 10,000 കോടി ഡോളർ പിന്നിട്ടത്.
മുപ്പത്തിയാറുകാരനായ സുക്കർബർഗിന് 13 ശതമാനം ഓഹരികളാണ് ഫേസ്ബുക്കിൽ. ബ്ലൂംബെർഗ് ബില്യണേഴ്സ് സൂചിക പ്രകാരം ആമസോണ്‍ സ്ഥാപകൻ ജെഫ് ബേസോസ്, മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് എന്നിവർമാത്രമാണ് സുക്കർബർഗിനെക്കൂടാതെ10,000 കോടി യുഎസ് ഡോളർ ക്ലബ്ബിലുള്ളത്.
ഈ വർഷം മാത്രം സുക്കർബർഗിന്റെ വരുമാനത്തിൽ 2200 കോടി യുഎസ് ഡോളറിന്റെ വർധനയാണുണ്ടായത് . 2004ൽ ഹാർവഡ് യൂണിവേഴ്സിറ്റി വിദ്യാർഥിയായിരിക്കെയാണു സുക്കർബർഗ് ഫേസ്ബുക്ക് സ്ഥാപിക്കുന്നത്.
തുണച്ചത് റീൽസ് ഫീച്ചർ
യുഎസിൽ, ടിക് ടോക്കിനു സമാനമായ റീൽസ് ഫീച്ചർ ഇൻസ്റ്റഗ്രാമിലൂടെ അവതരിപ്പിച്ചതാണു ഫേസ്ബുക്കിന്റെ ഓഹരിവിലയിൽ വലിയ വർധനയുണ്ടാക്കിയത്. വ്യാപാരാവസാനം ഫേസ്ബുക്കിന്റെ ഓഹരിവില 6 ശതമാനം ഉയർന്നു. വിവിധ ഇഫക്ടുകളുടെയും പശ്ചാത്തല സംഗീതത്തിന്റെയും അകന്പടിയോടെ ചെറു വീഡിയോകൾ തയാറാക്കാൻ സഹായിക്കുന്ന ഫീച്ചറാണു റീൽസ്.
ടിക് ടോക്കിന്റെ അരാധകരായവരെ റീൽസ് ഫീച്ചറിലൂടെ ഇൻസ്റ്റഗ്രാമിലെത്തിക്കാമെന്നാണു ഫേസ്ബുക്കിന്റെ കണക്കുകൂട്ടൽ. റീൽസ് നേരത്തെ ബ്രസീലിൽ അവതരിപ്പിച്ചിരുന്നു.
സുക്കർബർഗ് 10,000 കോടി ക്ലബ്ബിൽ
10:47 PM Aug 07, 2020 | Deepika.com