കൊച്ചി: സ്വര്‍ണത്തിന്റെ റിക്കാര്‍ഡ് മുന്നേറ്റം തുടരുന്നതിനിടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ നിലവിൽ അരലക്ഷം രൂപ വേണ്ടി വരും. കുറഞ്ഞ പണിക്കൂലിയും എല്ലാ നികുതിയുമടക്കമാണ് അര ലക്ഷം രൂപയോളം വരിക. വൈവധ്യമായ പണികളോടുകൂടിയ സ്വര്‍ണാഭരണങ്ങള്‍ക്കു പണിക്കൂലി കൂടുതലായതിനാൽ വില വീണ്ടും വര്‍ധിക്കും.
വര്‍ഷാരംഭത്തില്‍ ഒരു ലക്ഷം രൂപയ്ക്കു മൂന്നു പവന് ആഭരണം ലഭിക്കുമായിരുന്നു. ഇവിടെനിന്നാണ് ഏഴ് മാസത്തെ കുതിപ്പിനിടെ ഒരു ലക്ഷം രൂപയ്ക്ക് രണ്ടു പവന് സ്വര്‍ണാഭരണം എന്ന നിലയിലേക്ക് എത്തിയത്. മക്കളുടെ വിവാഹത്തിനും മറ്റും സ്വര്‍ണം ഒഴിവാക്കാൻ പറ്റില്ലെന്നിരിക്കേ സാധാരണക്കാരാണു സ്വര്‍ണവിലയില്‍ ഏറ്റവും കൂടുതല്‍ വലയുന്നത്.
കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്നു വ്യാപാരം മന്ദഗതിയില്‍ നീങ്ങവേ റിക്കാര്‍ഡ് വിലക്കയറ്റം സ്വര്‍ണവിപണിയില്‍ തിരിച്ചടിയുണ്ടാക്കിയതായി വ്യാപാരികളും പറയുന്നു. പലയിടങ്ങളിലും പേരിനുമാത്രമാണു സ്വര്‍ണം വിറ്റുപോകുന്നത്. വിലക്കയറ്റം തുടരുന്നതിനിടെ പല ജ്വല്ലറികളിലും ബുക്കിംഗ് വര്‍ധിച്ചിട്ടുണ്ട്. നിശ്ചിത പണമടച്ച് സ്വര്‍ണാഭരണം ബുക്ക് ചെയ്യുന്ന പദ്ധതികള്‍ നേരത്തേതന്നെ പല വ്യാപാരികളും തുടര്‍ന്നുവരുന്നതാണ്.
ബുക്ക് ചെയ്യുന്ന ദിവസമാണോ അതോ വാങ്ങുന്ന ദിവസമാണോ വില കുറവ് ഈ നിരക്കില്‍ ഉപഭോക്താക്കള്‍ക്കു സ്വര്‍ണാഭരണം ലഭ്യമാക്കുന്നതാണു ബുക്കിംഗ് രീതി. നിലവിലെ സാഹചര്യത്തില്‍ വിലക്കയറ്റത്തില്‍നിന്നു രക്ഷനേടാന്‍ പലരും ബുക്കിംഗ് നടത്തുന്നതായാണു വ്യാപാരികളുടെ കണക്കുകൂട്ടല്‍. പലവിധ പാക്കേജുകളായും ബുക്കിംഗ് സ്വീകരിക്കുന്ന വ്യാപാരികളുണ്ട്. ജനുവരി ഒന്നിന് സംസ്ഥാനത്ത് സ്വര്‍ണവില ഗ്രാമിന് 3,625 രൂപയും പവന് 29,000 രൂപയുമായിരുന്നു. ഇവിടെനിന്നാണു സ്വര്‍ണവില 42,000 രൂപയിലെത്തി നില്‍ക്കുന്നത്. ഈ വര്‍ഷം ഇതുവരെ പവനു 13,000 രൂപയും ഗ്രാമിന് 1,625 രൂപയും കൂടി.
റോബിന് ജോര്‍ജ്
ഒരു പവന് ആഭരണത്തിന് അരലക്ഷം!
10:47 PM Aug 07, 2020 | Deepika.com