കൊളംബോ: ശ്രീലങ്കയിൽ പ്രസിഡന്റ് ഗോട്ടാഭയ രജപക്സെയും പ്രധാനമന്ത്രി മഹിന്ദ രജപക്സെയും നേതൃത്വം നല്കുന്ന ശ്രീലങ്ക പീപ്പിൾസ് പാർട്ടി(എസ്എൽപിപി) അട്ടിമറി ജയത്തിലേക്ക്. ബുധനാഴ്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എസ്എൽപിപി 60 ശതമാനത്തിന് അടുത്ത് വോട്ടുകൾ നേടുമെന്നാണ് പ്രാഥമിക ഫലങ്ങൾ നല്കുന്ന സൂചന.
ചൈനയോടു താത്പര്യമുള്ള രജപക്സെമാർ ലങ്കയിൽ കൂടുതൽ ശക്തിയോടെ അധികാരം നിലനിർത്തുന്നത് ഇന്ത്യൻ താത്പര്യങ്ങളെ ബാധിച്ചേക്കാം.
മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ നേതൃത്വം നല്കുന്ന യുണൈറ്റഡ് നാഷണൽ പാർട്ടി(യുഎൻപി) മൂന്നു ശതമാനത്തിനടുത്തു വോട്ടുകളുമായി നാലാം സ്ഥാനത്തായി. യുഎൻപി പിളർത്തി സജിത്ത് പ്രേമദാസ ഉണ്ടാക്കിയ എസ്ജെബി 20 ശതമാനത്തിനടുത്തു വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി.
തമിഴ് ന്യൂനപക്ഷത്തിനു സ്വാധീനമുള്ള വടക്കൻ മേഖലയിൽ തമിഴ് നാഷണൽ അലൈൻസ്(ടിഎഎൻഎ) തിരിച്ചടി നേരിട്ടതായിട്ടാണു സൂചനകൾ.
225 അംഗ പാർലമെന്റിലെ 196 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പു നടന്നത്. 29 സീറ്റുകൾ വോട്ടുവിഹിതത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടികൾക്കു വീതിച്ചു നല്കുകയാണ് ചെയ്യുന്നത്.
മഹിന്ദ, അദ്ദേഹത്തിന്റെ മൂത്ത മകൻ നാമൽ, മഹിന്ദയുടെ മൂത്ത സഹോദരൻ ചമാൽ, മഹീന്ദയുടെ അനന്തരവന്മാരായ ശശീന്ദ്ര, നിപുണ രണവാകെ എന്നിങ്ങനെ അഞ്ചുപേരാണ് രാജപക്സെ കുടുംബത്തിൽനിന്ന് മത്സരിച്ചത്.
മുന്പ് പ്രസിഡന്റായിരിക്കേ എൽടിടിക്കും തമിഴ് വംശജർക്കും എതിരായ അതിക്രമങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയ മഹിന്ദ ഈ തെരഞ്ഞെടുപ്പിലൂടെ അതിശക്തനായി തിരിച്ചുവന്നിരിക്കുകയാണ്.
പ്രസിഡന്റിന്റെ അധികാരങ്ങൾ പരിമതപ്പെടുത്തിയ 2015ലെ ഭരണഘടനാ ഭേദഗതി തിരുത്താൻ ഗോട്ടാഭയ രാജപക്സെയ് ക്കും വഴിയൊരുങ്ങുകയാണ്. ഇതിനു വേണ്ട മൂന്നിൽ രണ്ടു ഭൂരിപക്ഷം എസ്എൽപിപിക്കു ലഭിച്ചേക്കും.
ലങ്കയിൽ കുടുംബവാഴ്ച നിലനിർത്തി രജപക്സെമാർ
11:48 PM Aug 06, 2020 | Deepika.com