കോയന്പത്തൂർ/കൊളംബോ: ലങ്കയെ വിറപ്പിച്ച അധോലോക നേതാവ് കോയന്പത്തൂരിൽ ഒളിവിൽ കഴിയുന്നതിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. ലങ്കയിൽ ഒട്ടേറെ ക്രിമിനിൽ കേസുകളിൽ പ്രതിസ്ഥാനത്തുള്ള അങ്കോട ലോക്കയുടെ മരണത്തെക്കുറിച്ചാണ് അന്വേഷണം. ഇതിന്റെ ഭാഗമായി റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ) തമിഴ്നാട് രഹസ്യാന്വേഷണ പോലീസുമായി കൂടിയാലോചനകൾ നടത്തി.
മധുമഗ ലസന്ത ചന്ദന പെരേര എന്ന അങ്കോട ലോക്ക വ്യാജ ആധാർകാർഡ് ഉൾപ്പെടെ രേഖകളുമായി രണ്ടുവർഷമായി കോയന്പത്തൂരിൽ കഴിയുകയായിരുന്നുവെന്നാണു സൂചന. പ്രദീപ് സിംഗ് എന്ന വ്യാജപേരിലായിരുന്നു അധാർകാർഡ്. കഴിഞ്ഞ മാസം മൂന്നിന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയായിരുന്നു മരണം.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മധുരയിൽ ദഹിപ്പിക്കുകയും ചെയ്തു. അങ്കോട ലോക്കയ്ക്ക് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലങ്കൻ മാധ്യമങ്ങളുടെ വാദം. ഇതേത്തുടർന്നാണ് അന്വേഷണം. ശ്രീലങ്കൻ പോലീസ് കഴിഞ്ഞദിവസം കോയന്പത്തൂർ പോലീസുമായി അന്വേഷണവിവരങ്ങൾ പങ്കുവച്ചിരുന്നു.
ലോക്കയ്ക്കു ആധാർകാർഡുകൾ നിർമിച്ചുനൽകിയ സംഭവത്തിൽ ശിവകാമി സുന്ദരി, ധ്യാനേശ്വരൻ എന്നിവരെ നേരത്തെ തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം കഴിഞ്ഞിരുന്ന അമാനി താജിയെന്ന ശ്രീലങ്കൻ യുവതിയും അറസ്റ്റിലായിരുന്നു. അമാനിയുടെ ഭർത്താവിനെ ലോക്ക കൊലപ്പെടുത്തിയതാണെന്നാണ് ലങ്കൻ മാധ്യമങ്ങൾ പറയുന്നത്.
ലങ്കയെ വിറപ്പിച്ച അധോലോക നായകന്റെ മരണം: അന്വേഷണം പുരോഗമിക്കുന്നു
11:48 PM Aug 06, 2020 | Deepika.com