വത്തിക്കാൻ സിറ്റി/ ഹിരോഷിമ: സമാധാനം നിലവിൽ വരണമെങ്കിൽ അണുബോംബ് പോലുള്ള നശീകരണശക്തി കൂടിയ ആയുധങ്ങൾ കൈയൊഴിയണമെന്ന് ഫ്രാൻസിസ് മാർപാപ്പ. ഹിരോഷിമയിൽ അണുബോംബ് പ്രയോഗിച്ചതിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് ഹിരോഷിമ ഗവർണർ ഹിഡെഹികോ യുസാക്കിക്ക് അയച്ച കത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.
അണുബോംബിനിരകളായ ജപ്പാൻകാരോട് മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘർഷത്തിന്റെയും അക്രമത്തിന്റെയും ആദ്യ ഇരകൾ പാവങ്ങളായിരിക്കും. അവരൊടൊപ്പം താനുണ്ട്.
അണുശക്തി യുദ്ധാവശ്യത്തിന് ഉപയോഗിക്കുന്നതും ആണ്വായുധം കൈവശംവയ്ക്കുന്നതും അധാർമികമാണെന്ന്, 2019ൽ ജപ്പാനിൽ നടത്തിയ അപ്പസ്തോലിക സന്ദർശനത്തിനിടെ പറഞ്ഞത് മാർപാപ്പ ആവർത്തിച്ചു.
ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബിന് ഇരയായവരുടെ ശബ്ദം നമുക്കു മുന്നിൽ വരും തലമുറയ്ക്കുള്ള മുന്നറിയിപ്പായിരിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ചടങ്ങുകൾ പരിമിതമാക്കി ജപ്പാൻ
1945 ഓഗസ്റ്റ് ആറിനാണ് യുഎസ് ഹിരോഷിമയിൽ ‘ലിറ്റിൽബോയ്’ എന്നു പേരുള്ള അണുബോംബിട്ടത്. 1,40,000 പേർ മരിച്ചു. മൂന്നു ദിവസത്തിനുശേഷം നാഗസാക്കിയിൽ മറ്റൊരു അണുബോംബിട്ടു. രണ്ടാഴ്ചയ്ക്കകം ജപ്പാൻ കീഴടങ്ങി, രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഹിരോഷിമയിൽ വിപുലമായ ചടങ്ങുകൾ ഒഴിവാക്കി. നഗരത്തിലെ സമാധാന പാർക്കിൽ ആളകലം പാലിച്ചു നടന്ന ചടങ്ങിൽ ജാപ്പനീസ് പ്രധാനമന്ത്രി ആബേ ഷിൻസൊയും ഹിരോഷിമ മേയറും അണുബോംബിനെ അതിജീവിച്ചവരും ഇരകളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
ബോംബ് പൊട്ടിത്തെറിച്ച സമയമായ 8.15ന് രാജ്യമാകെ ഒരു നിമിഷം മൗനം പാലിച്ചു.
സമാധാനത്തിന് അണ്വായുധം കൈയൊഴിയണം: മാർപാപ്പ
11:48 PM Aug 06, 2020 | Deepika.com