തായ്പെയ്: യുഎസ് ആരോഗ്യവകുപ്പ് സെക്രട്ടറി അലെക്സ് അസാർ തായ്വാൻ സന്ദർശിക്കാനൊരുങ്ങുന്നു. തായ്വാനെ സ്വന്തം രാജ്യത്തിന്റെ ഭാഗമായി കാണുന്ന ചൈനീസ് സർക്കാർ ഇതിനെ എതിർത്തു രംഗത്തുവന്നു.
തായ്വാനിൽ യുഎസിനെ പ്രതിനിധീകരിക്കുന്ന അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഇന്നലെ സന്ദർശനവിവരം പ്രഖ്യാപിച്ചത്. തീയതി അറിയിച്ചിട്ടില്ല.
യുഎസ് 1979ൽ തായ്വാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച് ചൈനയെ അംഗീകരിച്ചതിനുശേഷം കാബിനറ്റ് റാങ്കുള്ള ഒരു യുഎസ് പ്രതിനിധി തായ്വാൻ സന്ദർശിക്കുന്നത് ഇതാദ്യമാണ്.
ചൈനയ്ക്കെതിരായ നീക്കങ്ങളുടെ ഭാഗമായി തായ്വാന് യുഎസ് യുദ്ധവിമാനമടക്കമുള്ള ആയുധങ്ങൾ നല്കുന്നുണ്ട്. പക്ഷേ, ബന്ധം ഊഷ്മളമാക്കുന്ന സന്ദർശനമടക്കമുള്ള പരിപാടികൾ ഒഴിവാക്കുന്നതാണു പതിവ്. നയതന്ത്രബന്ധം ഔദ്യോഗികമായി പുനസ്ഥാപിച്ചിട്ടുമില്ല.
വ്യാപാരം, കൊറോണ വൈറസ് രോഗം, തെക്കൻ ചൈനാക്കടലിലെ പ്രശ്നങ്ങൾ മുതലായ വിഷയങ്ങളിൽ യുഎസും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാക്കുന്ന നടപടി ആയിരിക്കുമിത്.
സന്ദർശന ഉദ്യമം ഉപേക്ഷിക്കണമെന്ന് ചൈനീസ് വിദേശമന്ത്രാലയം വക്താവ് വാംഗ് വെൻബിൻ ബെയ്ജിംഗിൽ പ്രതികരിച്ചു. ചൈനാ-യുഎസ് ബന്ധത്തെ ഏറ്റവും ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണിതെന്നും ചൂണ്ടിക്കാട്ടി.
ചൈനയുടെ എതിർപ്പിനാൽ ലോകാരോഗ്യ സംഘടനയിൽ അംഗത്വം നിഷേധിക്കപ്പെടുന്ന തായ്വാൻ കോവിഡിനെ പിടിച്ചുകെട്ടുന്നതിൽ മികച്ച നേട്ടമാണു കൈവരിച്ചിരിക്കുന്നത്.
യുഎസ് പ്രതിനിധി തായ്വാനിലേക്ക് ; എതിർപ്പുമായി ചൈന
11:16 PM Aug 05, 2020 | Deepika.com