ബെയ്ജിംഗ്: കോവിഡ്-19 ന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ രോഗമുക്തരിൽ നടന്ന പഠനങ്ങളിൽ വ്യക്തമായതു ഭീതിദമായ വിവരങ്ങൾ. രോഗമുക്തരിൽ 90 ശതമാനത്തിനും ശ്വാസകോശത്തിനു തകരാർ സംഭവിച്ചതായി കണ്ടെത്തി. അവശേഷിച്ച പത്തുശതമാനം പേരിൽ പകുതിയോളം ആളുകൾക്കു വീണ്ടും രോഗവ്യാപനവും കണ്ടെത്തി. ഇതേത്തുടർന്ന് ഇവരെ വീണ്ടും ക്വാറന്റൈനിലാക്കുകയായിരുന്നുവെന്നു ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
വുഹാൻ സർവകലാശാലയിലെ ഷോംങ്ഗാൻ ആശുപത്രിയിലെ അത്യാഹിതവിഭാഗം തലവൻ പെങ് ഷിയോംഗിന്റെ നേതൃത്വത്തിലാണു പരീക്ഷണം. ഏപ്രിലിനുശേഷം രോഗമുക്തരായ നൂറുപേരെയാണു ശാരീരിക പരിശോധനകൾക്കു വിധേയരാക്കിയത്. ഒരുവർഷം നീണ്ടുനിൽക്കുന്ന പരിശോധനകളുടെ ആദ്യഘട്ടം ജൂലൈയിൽ പൂർത്തിയായതോടെയാണ് ഈ കണക്കുകൾ ലഭ്യമായത്.
പരിശോധനയ്ക്കു വിധേയരായ രോഗമുക്തരുടെ ശരാശരി പ്രായം 59 വയസായിരുന്നു. ആദ്യഘട്ട ഫലമനുസരിച്ച് 90 ശതമാനത്തിന്റെയും ശ്വാസകോശത്തിനു തകരാർ സംഭവിച്ചിട്ടുണ്ട്. ശ്വാസമെടുക്കുന്നതുൾപ്പെടെ പ്രവർത്തനങ്ങൾ ആരോഗ്യമുള്ള ആളുകളുടെ അവസ്ഥയിലേക്ക് എത്തിയിട്ടില്ല എന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നു റിപ്പോർട്ടിൽ പറയുന്നു.
രോഗമുക്തരെ ആറ് മിനിറ്റ് നടത്തിയപ്പോൾ 400 മീറ്റർ ദൂരമാണു പിന്നിടാനായത്. പൂർണആരോഗ്യമുള്ളയാളുകൾക്ക് 100 മീറ്റർകൂടി അധികം സഞ്ചരിക്കാനാകും. ആശുപത്രിയിൽനിന്നു വിട്ടശേഷവും മൂന്നുമാസത്തോളം ചില രോഗികൾ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്താലാണു കഴിഞ്ഞത്.
പത്തുശതമാനം പേർക്ക് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റിബോഡി നഷ്ടമായിരുന്നു. ഇതിൽത്തന്നെ അഞ്ച് ശതമാനത്തിന് കോവിഡ്-19 പരിശോധന നെഗറ്റീവ് ആയെങ്കിലും ഇമ്മ്യുണോഗ്ലോബിൻ എം(ഐജിഎം) പോസിറ്റീവ് ആയതിനാൽ വീണ്ടും ക്വാറന്റൈനിലേക്കു അയയ്ക്കുകയായിരുന്നു. വൈറസിന്റെ ആക്രമണം തുടങ്ങിയാൽ ആദ്യം ശരീരത്തിൽ രൂപപ്പെടുന്ന ആന്റിബോഡിയാണ് ഐജിഎം.
വുഹാനിൽ കോവിഡ് മുക്തരായ 90% പേരുടെയും ശ്വാസകോശത്തിനു തകരാർ
11:04 PM Aug 05, 2020 | Deepika.com