മാഡ്രിഡ്: അഴിമതിയാരോപണം നേരിടുന്ന മുൻ സ്പാനിഷ് രാജാവ് ഹുവാൻ കാർലോസ് രാജ്യത്തുനിന്നു പലായനം ചെയ്തു. ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കാണു കടന്നതെന്നു ചില സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അന്വേഷണ ഉദ്യോഗസ്ഥർക്കു തന്നെ ചോദ്യം ചെയ്യണമെന്നുണ്ടെങ്കിൽ അതിനു തയാറാണെന്നു മകനും ഇപ്പോഴത്തെ രാജാവുമായ ഫിലിപ്പിനെഴുതിയ കത്തിൽ ഹുവാൻ കാർലോസ് അറിയിച്ചു.
സൗദിയിലെ മെക്ക- മദീന അതിവേഗ റെയിൽപാത നിർമാണത്തിനുള്ള ശതകോടികളുടെ കരാർ സ്പാനിഷ് കന്പനികൾക്കു ലഭിച്ചതിൽ ഹുവാൻ കാർലോസ് കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. നീതിക്കുമുന്നിൽ എല്ലാവരും തുല്യരാണെന്നു ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി അഴിമതിയിൽ ഇദ്ദേഹത്തിന്റെ പങ്കു വ്യക്തമാകാൻ അന്വേഷണത്തിന് കഴിഞ്ഞമാസം നിർദേശിക്കുകയായിരുന്നു.
ഫാസിസ്റ്റ് ഏകാധിപധി ജനറൽ ഫ്രാങ്കോ 1975ൽ മരിച്ചതിനു പിന്നാലെയാണു ഹുവാൻ കാർലോസ് രാജാവായത്. ഏകാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്കുള്ള സ്പെയിന്റെ പരിവർത്തനത്തിനു നേതൃത്വം നല്കിയതിന്റെ പേരിൽ അദ്ദേഹം ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. ഹുവാൻ കാർലോസിന്റെ യശസിനു മൊത്തം കളങ്കമുണ്ടാക്കുന്ന സംഭവമാണ് ഇപ്പോഴത്തെ നാണംകെട്ട ഒളിച്ചോട്ടമെന്നു വിലയിരുത്തപ്പെടുന്നു.
82 വയസുള്ള ഇദ്ദേഹം നാല്പതു വർഷം സ്പെയിൻ ഭരിച്ചു. ആറു വർഷം മുന്പ് സ്ഥാനത്യാഗം ചെയ്ത് അധികാരം മകനു കൈമാറുകയായിരുന്നു. മകളുടെ ഭർത്താവ് ഉൾപ്പെട്ട അഴിമതിയാരോപണവും ആഫ്രിക്കയിൽ നടത്തിയ വിവാദ ആനവേട്ടയുമാണ് 2014ൽ ഹുവാൻ കാർലോസിനെ അധികാരമൊഴിയാൻ പ്രേരിപ്പിച്ചത്.
അഴിമതിക്കേസ്: സ്പെയിനിലെ മുൻ രാജാവ് ഒളിച്ചോടി
12:26 AM Aug 05, 2020 | Deepika.com