ഇസ്ലാമാബാദ്: പാക്ക് പട്ടാളക്കോടതി തടവു ശിക്ഷയ്ക്കു വിധിച്ച ഇന്ത്യൻ പൗരൻ കുൽഭൂഷൻ ജാദവിന്റെ കേസിൽ മൂന്നു മുതിർന്ന അഭിഭാഷകരെ പാക് കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചു.
റിട്ട. നാവികസേനാ ഉദ്യോഗസ്ഥനായ ജാദവിന് (50) 2017 ഏപ്രിലാണ് ചാരവൃത്തിയാരോപിച്ച് പാക് പാട്ടളക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ജാദവിന്റെ വധശിക്ഷയ്ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇന്ത്യ സമീപിച്ചു. കേസിൽ പാക്കിസ്ഥാൻ പുനർവിചാരണ നടത്തണമെന്നും ജാദവിന് അഭിഭാഷകനെ അനുവദിക്കണമെന്നും 2019 ജൂലൈയിൽ ഹേഗിലെ അന്താരാഷ്ട്ര കോടതി വിധിച്ചു.
ജാദവിന് അഭിഭാഷകനെ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പാക് ഭരണകൂടം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവേ ഇസ്ലാമാബാദ് ഹൈക്കോടതിയിലെ രണ്ടംഗ ബെഞ്ചാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. ജാദവിന്റെ കേസ് പരിഗണിക്കുന്നതിന് വിശാല ബെഞ്ച് രൂപീകരിക്കണമെന്നും ഹൈക്കോടതി വിധിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ സെപ്റ്റംബർ മൂന്നിന് മുന്പായി തീർക്കണമെന്നും കോടതി നിർദേശിച്ചു. ആബിദ് ഹൻ മന്റോ, ഹമീദ് ഖാൻ, മഖ്ദൂം അലി ഖാൻ എന്നീ അഭിഭാഷകരെയാണ് അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നത്.
കുൽഭൂഷൻ ജാദവ് കേസ്: പാക്കിസ്ഥാൻ അമിക്കസ് ക്യൂറിയെ നിയമിച്ചു
12:26 AM Aug 05, 2020 | Deepika.com