ജലാലാബാദ്: കിഴക്കൻ അഫ്ഗാനിൽ ജയിലിനു നേരെയുണ്ടായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരാക്രമണത്തിൽ 29 പേർ മരിച്ചു. നൂറുകണക്കിന് ഐഎസ് ഭീകരരെ തടവിൽ പാർപ്പിച്ചിരുന്ന ജയിലിലാണു ഭീകരാക്രമണമുണ്ടായത്. അഫ്ഗാൻ-താലിബാൻ സമാധാന കരാറിനെത്തുടർന്ന് യുഎസും സഖ്യ കക്ഷികളും സൈന്യത്തെ പിൻവലിച്ചശേഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
ഞായറാഴ്ച നൻഗാർഹാർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലെ ജയിലിലേക്ക് ഐഎസ് ചാവേർ കാർ ഓടിച്ചു കയറ്റി സ്ഫോടനം നടത്തുകയായിരുന്നു. ജയിൽ കവാടത്തിൽ ചാവേറിനെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും സമീപത്തെ കെട്ടിടങ്ങളിൽനിന്നു ഭീകരർ ജയിലിനുള്ളിലേക്കു വെടിയുതിർത്തു. പ്രവിശ്യ ഗവർണറുടെ ഓഫീസിനു സമീപത്താണു ജയിൽ.
ജയിലിന്റെ നിയന്ത്രണമേറ്റെടുക്കാൻ ഐഎസ് ശ്രമിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ നിയന്ത്രണം തിരിച്ചു പിടിച്ചതായി പ്രതിരോധമന്ത്രാലയം വക്താവ് ഫവദ് അമ്മൻ പറഞ്ഞു. ഏറ്റുമുട്ടലിൽ 29 പേർ മരിക്കുകയും അന്പതോളം പേർക്കു പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ട 29 പേരിൽ സാധാരണക്കാരും തടവുകാരും അഫ്ഗാൻ സൈനികരും പെടുന്നതായി പ്രവിശ്യാ ഗവർണർ അതൗള്ള ഖൊഗാനി പറഞ്ഞു. ആക്രമണത്തിന്റെ ഉദ്ദേശ്യമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. ആക്രമണത്തിനിടെ 1,500 തടവുകാർ രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. രക്ഷപ്പെട്ട 1,000 തടവുകാരെ സുരക്ഷാ സേനാ കണ്ടെത്തിയതായി ഗവർണർ അറിയിച്ചു.
ജയിലിലെ തടവുകാരിൽ ഭൂരിഭാഗവും ഐഎസ് ഭീകരരാണെന്നും റിപ്പോർട്ടുണ്ട്. മുതിർന്ന ഐഎസ് കമാൻഡറെ കഴിഞ്ഞ ദിവസം ജലാലാബാദിൽ വച്ച് അഫ്ഗാൻ സേന കൊലപ്പെടുത്തിയിരുന്നു.
അഫ്ഗാൻ ജയിലിൽ ഐഎസ് ഭീകരാക്രമണം; 29 മരണം
12:19 AM Aug 04, 2020 | Deepika.com