വാഷിംഗ്ടൺ ഡിസി: നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന നിലപാടിൽനിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മലക്കംമറിഞ്ഞു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീർച്ചയായും നീട്ടിവയ്ക്കണമെന്നു വ്യാഴാഴ്ച രാവിലെ ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
ട്രംപിന്റെ ആശയത്തിനെതിരേ ഡെമോക്രാറ്റുകൾ രംഗത്തെത്തി. റിപ്പബ്ലിക്കൻ പാർട്ടിയിലെ മുതിർന്ന അംഗങ്ങളും പിന്തുണച്ചില്ല. ഇതോടെ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും മൂന്നു മാസത്തോളം കാത്തിരുന്നശേഷം ബാലറ്റുകൾ നഷ്ടപ്പെട്ടെന്നു മനസിലാക്കാൻ താത്പര്യമില്ലെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ്-19 ഭീതിയിൽ നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ തപാൽ വോട്ടിംഗ് നടത്താനാണു തീരുമാനം.
2020 ലെ തപാൽ വോട്ടിംഗ് ആയിരിക്കും അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും തട്ടിപ്പ് നടന്ന തെരഞ്ഞെടുപ്പ്. അമേരിക്കയ്ക്ക് ഇതു വലിയ ക്ഷീണം ചെയ്യും. ആളുകൾക്ക് സുരക്ഷിതമായി വോട്ട് രേഖപ്പെടുത്താൻ സാധിക്കുംവരെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കണം- വ്യാഴാഴ്ച രാവിലെ ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ആശയത്തിനെതിരേ നാൻസി പെലോസി അടക്കമുള്ള ഡെമോക്രാറ്റുകളും മുതിർന്ന റിപ്പബ്ലിക്കൻ സെനറ്റർമാരും രംഗത്തെത്തി. തുടർന്നായിരുന്നു ട്രംപിന്റെ മലക്കംമറിച്ചിൽ. തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനല്ല ഞാൻ ഉദ്ദേശിച്ചത്. ഫലത്തിൽ കാലതാമസം ഉണ്ടാകരുതെന്നാണ് ഉദ്ദേശിച്ചത്- ട്രംപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അമേരിക്കയുടെ ചരിത്രത്തിൽ 1788 മുതൽ നവംബറിലെ ആദ്യ ചൊവ്വാഴ്ചയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അഭിപ്രായ സർവേകളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ട്രംപിനേക്കാൾ ബഹുദൂരം മുന്നിലാണ്.
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: മലക്കം മറിഞ്ഞ് ട്രംപ്
11:59 PM Jul 31, 2020 | Deepika.com