കേപ് കനാവൽ: ജീവന്റെ രഹസ്യം തേടിയുള്ള നാസയുടെ ചൊവ്വാ ദൗത്യം പെർസീവറൻസ് വ്യാഴാഴ്ച വിജയകരമായി വിക്ഷേപിച്ചു. ചൊവ്വയിൽനിന്ന് ആദ്യമായി ഭൂമിയിലേക്ക് സാന്പിളുകൾ എത്തിക്കുന്ന പദ്ധതിയിൽ കാറിന്റെ വലുപ്പമുള്ള പേടകമാണുള്ളത്. അറ്റ്ലസ് 5 റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം. 48 കോടി കിലോമീറ്റർ സഞ്ചരിച്ച് പേടകം ഫെബ്രുവരി 18ന് ചൊവ്വയിൽ എത്തും.
ചൈന, യുഎഇ രാജ്യങ്ങളും കഴിഞ്ഞയാഴ്ച ചൊവ്വായിലേക്ക് ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. പ്ലൂട്ടോണിയം ഇന്ധനമുപയോഗിച്ച് പ്രവർത്തിക്കുന്ന പെർസീവറൻസ് റോവർ ഗ്രഹോപരിതലത്തിലൂടെ സഞ്ചരിച്ച് സാന്പിളുകൾ ശേഖരിക്കും. 2031 ൽ ഭൂമിയിൽ തിരിച്ചെത്തുന്ന പേടകം ചൊവ്വയിൽനിന്ന് പാറക്കഷണം എത്തിക്കുമെന്ന് നാസാ ശാസ്ത്രജ്ഞർ പറഞ്ഞു. 800 കോടി ഡോളറാണ് പദ്ധതിച്ചെലവ്.
മാനവരാശി ആദ്യമായി മറ്റൊരു ഗ്രഹത്തിൽ റോഡ് ട്രിപ്പ് നടത്താൻ പോവുകയാണെന്ന് പദ്ധതി ഡയറക്ടർ തോമസ് സുർബൂച്ചൻ പറഞ്ഞു. 2030 ഓടെ ബഹിരാകാശ സഞ്ചാരികളെ ചൊവ്വായിൽ എത്തിക്കുന്നതിന് മുന്നോടിയായാണ് പദ്ധതി.
ചൈനീസ് ദൗത്യത്തിൽ ചൊവ്വായ്ക്കു ചുറ്റും കറങ്ങുന്ന ഓർബിറ്ററും ഉപരിതലത്തിൽ ഇറങ്ങുന്ന റോവറുണ്ട്. ചൊവ്വ ദൗത്യത്തിൽ തുടക്കക്കാരായ യുഎഇയ്ക്കു ഓർബിറ്റർ മാത്രമാണുള്ളത്. ഇരു പദ്ധതികളും ഫെബ്രുവരിയിൽ ലക്ഷ്യസ്ഥാനത്ത് എത്തും.
വെർജീനിയ സംസ്ഥാനത്തുനിന്നുള്ള പതിമൂന്നുകാരനായ സ്കൂൾ വിദ്യാർഥി അലക്സ് മതർ ആണ് നാസയുടെ ചൊവ്വാ പദ്ധതിക്കു പേരിട്ടത്. മാതാപിതാക്കൾക്കൊപ്പം പെർസീവറൻസ് വിക്ഷേപണം കാണാൻ അലക്സും എത്തിയിരുന്നു.
ചൊവ്വയിൽ നാസയുടെ ഇൻസൈറ്റ് (2018), ക്യൂരിയോസിറ്റി (2012) എന്നിവ പര്യവേഷണം നടത്തുന്നുണ്ട്. കൂടാതെ ഭൂമിയൽനിന്ന് അയച്ച ആറ് കൃത്രിമോപഗ്രഹങ്ങൾ ചൊവ്വയ്ക്കു ചുറ്റും ഭ്രമണം ചെയ്യുന്നു. ഇതിൽ മൂന്നെണ്ണം യുഎസിന്റെയും രണ്ടെണ്ണം യൂറോപ്പിന്റെയും ഒരെണ്ണം ഇന്ത്യയുടെയും ഉപഗ്രഹമാണ്.
നാസയുടെ ചൊവ്വാ ദൗത്യം പെർസീവറൻസ് വിജയകരമായി വിക്ഷേപിച്ചു
10:48 PM Jul 30, 2020 | Deepika.com