ലണ്ടൻ: ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ പരീക്ഷണഫലങ്ങൾ ഏറെ പ്രതീക്ഷ പകരുന്നത്. വൈറസിനെതിരേ ഇരട്ടിസംരക്ഷണം നല്കാൻ വാക്സിനു കഴിയുമെന്നാണു പ്രാഥമിക വിലയിരുത്തൽ.
പരീക്ഷണാർഥം വാക്സിൻ ഉപയോഗിച്ചവരുടെ ശരീരത്തിൽ വൈറസിനെ പ്രതിരോധിക്കാൻ ശക്തി നല്കുന്ന ആന്റിബോഡി, വൈറസ് ബാധിത കോശകളെ നശിപ്പിക്കുന്ന ‘കില്ലർ ടി-സെൽസ്’(ഒരുതരം വെളുത്ത രക്താണു) എന്നിവ ഉത്പാദിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതാണ് ഇരട്ടി സംരക്ഷണം ലഭിക്കാൻ സഹായിക്കുന്നത്.
ആന്റിബോഡികൾ മാസങ്ങൾക്കകം ഇല്ലാതാകാം. പക്ഷേ, കില്ലർ ടി-സെല്ലുകൾ വർഷങ്ങൾ ശരീരത്തിലുണ്ടാകും.
യൂണിവേഴ്സിറ്റിയിലെ ജെന്നർ ഇൻസ്റ്റിറ്റ്യൂട്ടും മരുന്നുകന്പനിയായ ആസ്ട്രസെനേകയും ചേർന്നാണ് വാക്സിൻ വികസിപ്പിക്കുന്നത്. പരീക്ഷണങ്ങളെല്ലാം വിജയകരമെങ്കിൽ മരുന്നു കന്പനിയുടെ സഹായത്തോടെ സെപ്റ്റംബറിൽ വ്യാപകമായി വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷ ഗവേഷകർ പങ്കുവച്ചു.
പരീക്ഷണങ്ങൾ ഏറെ പ്രതീക്ഷ നല്കുന്നതാണ്. പക്ഷേ, ദീർകാലത്തേക്കു കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി വാക്സിൻ നല്കുമോയെന്നതിന് ഇനിയും തെളിവു വേണമെന്ന് ഗവേഷകൻ സൂചിപ്പിച്ചു.
ഇരട്ടസംരക്ഷണം... ഓക്സ്ഫഡ് വാക്സിനിൽ പ്രതീക്ഷ ഏറെ
10:45 PM Jul 16, 2020 | Deepika.com