റോം: കോവിഡ് മഹാമാരി ഈ വർഷം 13 കോടി പേരെക്കൂടി പട്ടിണിയിലാക്കുമെന്നു യുഎൻ റിപ്പോർട്ട്. സ്റ്റേറ്റ് ഫുഡ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദി വേൾഡിന്റെ പുതിയ എഡിഷനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2020ൽ 8.3 കോടി മുതൽ 13.2 കോടി ആളുകൾകൂടി പട്ടിണിക്കാരായി മാറാം.
കഴിഞ്ഞ വർഷം ലോകത്ത് 69 കോടി ജനങ്ങൾ പട്ടിണിയിലായിരുന്നു. ഇതു ലോക ജനസംഖ്യയുടെ ഒന്പതു ശതമാനം വരും. 2018നുശേഷം പട്ടിണിക്കാരുടെ എണ്ണം ഒരു കോടി വർധിച്ചു. 2014നു ശേഷമാകട്ടെ വർധന ആറു കോടിയാണ്.
2014നുശേഷം ലോകത്ത് പട്ടിണി വർധിച്ചുവരികയാണെന്നു റിപ്പോർട്ട് പറയുന്നു. പട്ടിണിക്കാർ ഏറ്റവും കൂടുതൽ ഏഷ്യയിലാണ്-38.1 കോടി. പട്ടിണിക്കാരുടെ ശതമാനത്തിൽ ആഫ്രിക്കയാണു മുന്നിൽ. ആഫ്രിക്കയിലെ 20 ശതമാനം പേരും പട്ടിണിയിലാണ്. ഏഷ്യയിൽ ഇത് 8.3 ശതമാനവും ലാറ്റിൻ അമേരിക്കയിലും കരിബീയൻ ദ്വീപുകളിലും 7.4 ശതമാനവുമാണ്.
2030ഓടെ ലോകത്ത് 89 കോടി ആളുകൾ പട്ടിണിയിലാകാം.
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ(എഫ്എഒ), ഇന്റർനാഷണൽ ഫണ്ട് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ്(ഐഎഫ്എഡി), യുണിസെഫ്, വേൾഡ് ഫുഡ് പ്രോഗ്രാം( ഡബ്ല്യുഎഫ്പി), വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ(ഡബ്ല്യുഎച്ച്ഒ) എന്നീ അഞ്ചു യുഎൻ ഏജൻസികളാണു റിപ്പോർട്ട് തയാറാക്കിയത്.
പട്ടിണിയിലേക്ക് 13 കോടി പേർകൂടി
12:05 AM Jul 16, 2020 | Deepika.com