മോസ്കോ: കൊറോണ വൈറസിനെതിരേയുള്ള വാക്സിൻ അടുത്തമാസം പുറത്തിറക്കുമെന്ന് റഷ്യൻ ഗവേഷകർ തിങ്കളാഴ്ച അറിയിച്ചു. ഗാമേലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആൻഡ് മൈക്രോബയോളജി വിസിപ്പിച്ച കോവിഡ്-19 വാക്സിൻ സെകെനോവ് യൂണിവേഴ്സിറ്റി മനുഷ്യരിൽ വിജയകരമായി പരീക്ഷിച്ചിരുന്നു. വോളന്റിയർമാരിൽ നടത്തിയ വാക്സിൻ പരീക്ഷണം വിജയകരമായിരുന്നെന്നു സെകെനോവ് യൂണിവേഴ്സിറ്റി ക്ലിനിക്കൽ റിസർച്ച് ആൻഡ് മെഡിക്കേഷൻ മേധാവി എലീന സ്മോലിയാർചുക് പറഞ്ഞു. ഫലം പ്രതീക്ഷ നൽകുന്നതാണെന്നും വാക്സിൻ സുരക്ഷിതമാണെന്നു തെളിഞ്ഞതായും അവർ പറഞ്ഞു.
ഓഗസ്റ്റ് 12-14 തീയതികളിലായി വാക്സിൻ ജനങ്ങൾക്കു വിതരണം ചെയ്യുന്ന രീതിയിൽ തയാറാകുമെന്ന് ഗാമേലി സെന്റർ ഡയറക്ടർ അലക്സാണ്ടർ ജിൻസ്ബർഗ് പറഞ്ഞു. സെപ്റ്റംബറോടെ സ്വകാര്യ കന്പനി വാക്സിൻ വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ വൻതോതിൽ ഉത്പാദിപ്പിക്കുന്നതിന് മുന്പ് മൂന്നു ഘട്ട പരീക്ഷണം നടത്തണമെന്നാണ് ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ)യുടെ പ്രോട്ടോക്കോൾ. റഷ്യയുടെ വാക്സിൻ ഒന്നാം ഘട്ട പരീക്ഷണത്തിലാണ്. മൂന്നു ഘട്ട പരീക്ഷണം പൂർത്തീകരിക്കാത്ത ഒരു വാക്സിനും വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുന്നതിന് ഡബ്ല്യുഎച്ച്ഒ അനുമതി നൽകിയിട്ടില്ല.
വാക്സിൻ സ്വീകരിച്ച ചിലർക്കു തലവേദന, ഉയർന്ന ശരീരോഷ്മാവ് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നു. എന്നാൽ, 24 മണിക്കൂറിനുള്ളിൽ ഇവ മാറിയെന്ന് സ്മോലിയാർചുക് പറഞ്ഞതായി ദ മോസ്കോ ടൈം റിപ്പോർട്ട് ചെയ്തു.
വാക്സിൻ സ്വീകരിച്ച രണ്ട് സംഘം വോളന്റിയർമാരെ 28 ദിവസത്തെ നിരീക്ഷണത്തിനു ശേഷം ജൂലൈ 15, 20 തീയതികളിൽ സെകെനോവ് യൂണിവേഴ്സിറ്റി ഡിസ്ചാർജ് ചെയ്യും. 18നും 65 നും ഇടയിൽ പ്രായമുള്ളവരാണ് ഇവർ. ആറു മാസക്കാലം ഇവരെ നിരീക്ഷിക്കുമെന്നും സ്മോലിയാർചുക് പറഞ്ഞു. 18 പേരുടെ ആദ്യ സംഘത്തിന് ജൂൺ 18 നും രണ്ടാം സംഘത്തിനു ജൂൺ 23 നു മാണ് വാക്സിൻ നൽകിയത്.
റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ അടുത്തമാസം
11:48 PM Jul 14, 2020 | Deepika.com