കോട്ടയം: റബർകൃഷിക്ക് അന്ത്യം കുറിക്കാനും രാജ്യത്തെ 10 ലക്ഷത്തിലേറെ റബർകർഷകരെ കുത്തുപാളയെടുപ്പിക്കാനുമിടയാക്കുന്ന നീക്കങ്ങളുമായി കേന്ദ്ര വാണിജ്യമന്ത്രാലയം മുന്നോട്ട്. കിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നു വേണ്ടിടത്തോളം റബർ ഇറക്കുമതി ചെയ്യാമെന്നിരിക്കെ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ റബർ കൃഷിക്ക് പ്രത്യേക പരിഗണന വേണ്ടെന്ന നിലപാടിലാണ് കേന്ദ്രം. 1947ൽ നിലവിൽവന്ന ഇന്ത്യൻ റബർ ആക്ട് റദ്ദാക്കുക, അല്ലെങ്കിൽ നിയമഭേദഗതി വരുത്തുക, റബർ ബോർഡ് പിരിച്ചുവിടുക, ഗവേഷണകേന്ദ്രം മറ്റ് ഗവേഷണകേന്ദ്രങ്ങളോടു ലയിപ്പിക്കുക, കൃഷി സഹായപദ്ധതികളിൽ കേരളത്തെ ഒഴിവാക്കുക തുടങ്ങിയ ആലോചനകൾ ഒരു പതിറ്റാണ്ടായി കേന്ദ്രത്തിനുണ്ട്.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കർഷകരിലും ജനപ്രതിനിധികളിലും നിന്നും പ്രതിഷേധം ഉയരാനിടയില്ലെന്ന സാഹചര്യത്തിലാണ് റബർ കർഷകരുടെ ജീവിതം അന്യാധീനപ്പെടുത്താനുള്ള നീക്കം വേഗത്തിലാക്കിയിരിക്കുന്നത്. പുതിയ ക്ലോണുകൾ വികസിപ്പിക്കുക, രോഗങ്ങൾ തടയുക തുടങ്ങിയ തനതു ഗവേഷണം ഇന്ത്യൻ കൗണ്സിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചി(ഐസിഎആർ)നു കീഴിലാക്കുകയോ കാർഷിക സർവകലാശാലകളെ ഏൽപ്പിക്കുകയോ ചെയ്യാനും ആലോചനയുണ്ട്.
രാജ്യത്ത് റബർ കൃഷിയും വ്യവസായവും അഭിവൃദ്ധിപ്പെടുത്താനാണ് ഇന്ത്യൻ റബർ ആക്ട് കൊണ്ടുവന്നത്. ഇതിനുള്ള ഏജൻസിയെന്ന നിലയിൽ 1947ൽ റബർ ബോർഡ് സ്ഥാപിതമായി. റബർ ആക്ട് ഇല്ലാതാകുന്നതോടെ അനാഥമാകുന്ന റബർ കൃഷിക്കും കർഷകനും ഭാവിയോ പരിഗണനയോ ഉണ്ടാകില്ല. പാർലമെന്റിൽ നിലവിലുള്ള ഭൂരിപക്ഷത്തിന്റെ ബലത്തിൽ റബർ ആക്ടിൽ എന്തു നടപടിയെടുക്കാനും കേന്ദ്രസർക്കാരിന് സാധിക്കും.
നിയമം റദ്ദാകുന്നതോടെ രാജ്യത്തെ റബർ ഉത്പാദനം, ഉപയോഗം എന്നിവയൊന്നും സംബന്ധിച്ച് ഒരു കണക്കും നിലവിലുണ്ടാകണമെന്നില്ല. ഉത്പാദനക്കണക്കിൽ പലപ്പോഴും അവ്യക്തതയുണ്ടെങ്കിലും റബർ ബോർഡ് നൽകുന്ന ഉപയോഗക്കണക്കിൽ കൃത്യതയുണ്ട്.
മൂന്നു മാസം ഇടവിട്ട് ഉപഭോഗത്തിന്റെ കണക്ക് രജിസ്ട്രേഷനുള്ള എല്ലാ ഉത്പാദക കന്പനികളും റിട്ടേണ് നൽകണം എന്ന വ്യവസ്ഥയിലാണ് റബർ ബോർഡ് ലൈസൻസ് അനുവദിക്കുന്നത്. റബർ ആക്ടും ബോർഡും ഇല്ലാതായാൽ ഇത്തരത്തിൽ കണക്കു ചോദിക്കാനും വെളിപ്പെടുത്താനും ഒരു സംവിധാനവുമുണ്ടാകില്ല. ടയർ കന്പനികൾക്കും മറ്റും അവരുടെ ഉപഭോഗം സംബന്ധിച്ച കണക്കുകൾ അവരുടെ താൽപര്യമനുസരിച്ച് പുറത്തുവിടുകയോ വിടാതിരിക്കുകയോ ചെയ്യാം. അനിയന്ത്രിതമായി ഇറക്കുമതി തുടങ്ങുന്നതിനൊപ്പം വ്യവസായികൾ നൽകുന്ന തുച്ഛവിലയിൽ റബർ വിൽക്കാൻ കർഷകർ നിർബന്ധിതരാകും. നിലവിൽ റബർ ബോർഡ് അതാതു ദിവസം നിശ്ചയിക്കുന്ന വിലവിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ലൈസൻസി ഡീലർമാർ മുഖേന വ്യാപാരം നടക്കുന്നത്.
റബർ ബോർഡ് വിശദീകരണം
കോട്ടയം: റബർ ആക്ട് റദ്ദാക്കൽ സംബന്ധിച്ച തീരുമാനം റബർ ബോർഡിന് ലഭിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാരിനു മാത്രം അധികാരപ്പെട്ട വിഷയമാണിതെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ. രാഘവൻ. എന്നാൽ 1947ലെ ഇന്ത്യൻ റബർ ആക്ടിനു സാഹചര്യങ്ങൾക്കനുസരിച്ച് ചില മാർഗനിർദേശങ്ങൾ ഈയിടെ റബർ ബോർഡ് നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു.
റബർ വ്യാപാരം, വ്യവസായം എന്നിവയ്ക്കു റബർ ബോർഡ് നൽകുന്ന നിലവിലെ ലൈസൻസിനു പകരം രജിസ്ട്രേഷൻ അരംഭിക്കുക, റബർ ബോർഡിൽ ചെയർമാനുപുറമെ അടുത്തയിടെ എക്സ്യൂട്ടീവ് ഡയറക്ടർ തസ്തികകൂടി നിലവിൽ വന്നിരിക്കെ രണ്ടു പദവികൾക്കും പ്രത്യേകമായ സ്ഥാന അധികാരങ്ങൾ നിശ്ചയിക്കുക തുടങ്ങിയ നിർദേശങ്ങളും നൽകി. റബർ കൃഷി സബ്സിഡി തുടരുക, ഗവേഷണം കാര്യക്ഷമമാക്കുക എന്നിവയ്ക്കു പുറമെ കൂടുതൽ റബർ ഉത്പന്നങ്ങൾ നിർമിച്ച് ഉപയോഗം വർധിപ്പിക്കണമെന്ന നിർദേശവും റബർ ബോർഡ് നൽകിയതായി ഡോ. രാഘവൻ വ്യക്തമാക്കി.
റെജി ജോസഫ്
റബർ ആക്ടിനും റബർബോർഡിനും മരണവാറന്റ്; റബർവില വ്യവസായി നിശ്ചയിക്കും
10:58 PM Jul 13, 2020 | Deepika.com