ഓഹരി അവലോകനം / സോണിയ ഭാനു
ഫണ്ടുകൾ ഓഹരിസൂചികയുടെ സാങ്കേതികവശങ്ങളിൽ പിടിമുറുക്കി കരുനീക്കം ശക്തമാക്കി. ഏതാനും ദിവസങ്ങളായുള്ള കൺസോളിഡേഷൻ നീക്കം പൂർണതയിൽ എത്തിയാൽ സാങ്കേതിക തിരുത്തൽ പ്രതീക്ഷിക്കാം. ഇനിയുള്ള ഓരോ മുന്നേറ്റത്തെയും സൂക്ഷ്മതയോടെ വീക്ഷിച്ചശേഷംമാത്രം പ്രദേശിക നിക്ഷേപകർ പുതിയ ബാധ്യതകൾ എറ്റടുക്കുന്നതാവും ഉത്തമം. ഒരു വിഭാഗം ഓപ്പറേറ്റർമാർ ബയ്യിങ്ങിനും ഷോർട്ട് സെല്ലിങ്ങിനും മുന്നിലുള്ള ദിവസങ്ങളിൽ കരുനീക്കം നടത്തുമെന്നതിനാൽ സ്റ്റോപ്പ് ലോസ് അനിവാര്യം.
ഇന്ത്യൻ മാർക്കറ്റ് നാലാം വാരവും നേട്ടം കൈവരിച്ചതു നിക്ഷേപകരെ ആകർഷിച്ചു. ഡിസംബറിനുശേഷം ആദ്യമായാണ് ബോംബെ സെൻസെക്സും നിഫ്റ്റിയും ഇത്തരത്തിൽ മുന്നേറുന്നത്. ഏഴ് ആഴ്ചകളിൽ ആറിലും സൂചിക മികവിലാണ്. പിന്നിട്ടവാരം സെൻസെക്സ് 573 പോയിന്റും നിഫ്റ്റി 75 പോയിന്റും ഉയർന്നു.
നിഫ്റ്റി അതിന്റെ 200 ആഴ്ചകളിലെ ശരാശരിക്കു മുകളിൽ നീങ്ങുന്നതു ശുഭസൂചനയാണ്. എന്നാൽ 50 ആഴ്ചകളിലെ ശരാശരി 100 ആഴ്ചകളിലെ ശരാശരിയെ മറികടന്നതു സൂചികയുടെ ബലഹീനതയ്ക്ക് ഇടയാക്കുമോയെന്ന ആശങ്കയും തലയുയർത്തുന്നു.
നിഫ്റ്റി 10,607ൽനിന്ന് 10,723ലേക്ക് ഓപ്പണിങ്ങിൽ ഉയർന്നു, തിങ്കളാഴ്ചതന്നെ 10,751ലെ ആദ്യ പ്രതിരോധം തകർത്തു. എന്നാൽ രണ്ടാം തടസമായ 10,895 മറികടക്കാനായില്ല. ഒരുവേള നിഫ്റ്റി 10,848 വരെ കയറിയെങ്കിലും ലാഭമെടുപ്പും വിൽപ്പന സമ്മർദവും മൂലം വാരാന്ത്യം 10,768 പോയിന്റിലാണ്. പിന്നിട്ടവാരം നിഫ്റ്റിയിലെ ചാഞ്ചാട്ടം 172 പോയിന്റിൽ ഒതുങ്ങി, എന്നാൽ തൊട്ടുമുൻവാരം ചാഞ്ചാട്ടം 408 പോയിന്റായിരുന്നു.
ഈവാരം നിഫ്റ്റിക്ക് ആദ്യതടസം 10,852 പോയിന്റിലാണ്. ഇതിനു 84 പോയിന്റ് ഉയരത്തിൽ അടുത്ത പ്രതിരോധമായ 10,936ൽ സമ്മർദം നേരിടാം. എല്ലാറ്റിലുമുപരി മുൻവാരത്തിൽ സൂചിപ്പിച്ച ഏറെ നിർണായകമായ 11,059ലെ സൂപ്പർ ട്രെൻഡ് പ്രതിരോധം തന്നെയാവും. വാരത്തിന്റെ ആദ്യപകുതിയിൽ കൺസോളിഡേഷൻ തുടരാമെങ്കിലും രണ്ടാംപകുതിയിൽ സാങ്കേതിക തിരുത്തലിന് ഇടയുണ്ട്. അങ്ങനെ വന്നാൽ ആദ്യ താങ്ങ് 10,680ൽ പ്രതീക്ഷിക്കാം. തിരുത്തലിന് ആക്കം വർധിച്ചാൽ നിഫ്റ്റി 10,592ലേക്കും തുടർന്ന് 10,420ലേക്കും സഞ്ചരിക്കാം.
നിഫ്റ്റിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ പരിശോധിച്ചാൽ ഡെയ്ലി, വീക്ക്ലി ചാർട്ടുകളിൽ ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക്, ഫുൾ സ്റ്റോക്കാസ്റ്റിക്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ തുടങ്ങിയവ ഓവർ ബോട്ടായതു തിരുത്തൽ സാധ്യതകൾക്കു ശക്തിപകരും. അതേസമയം സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ എന്നിവ ബുള്ളിഷാണ്. സിഗ്നൽ ലൈനിനു മുകളിൽ നീങ്ങുന്നതിനാൽ എംഎസിഡി ബുള്ളിഷ് മനോഭാവത്തിലാണ്.
ബോംബെ സെൻസെക്സ് 36,021ൽനിന്ന് 36,828വരെ ഉയർന്നെങ്കിലും ക്ലോസിംഗിൽ സൂചിക 36,594 ലാണ്. ഈവാരം 36,276ലെ സപ്പോർട്ട് നിലനിർത്തി 36,870 ലേക്ക് പ്രവേശിക്കാനുള്ള ശ്രമം വിജയിച്ചാൽ സ്വാഭാവികമായും 37,146 പോയിന്റിലെ പ്രതിരോധം അകലെയല്ല. എന്നാൽ ആദ്യ സപ്പോർട്ടിൽ കാലിടറിയാൽ സെൻസെക്സ് 35,958 ലേക്കും തുടർന്നുള്ള ദിവസങ്ങളിൽ 35,364 റേഞ്ചിലേക്കും നീങ്ങാം.
രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ ഓഹരിയിലേക്കുള്ള വിദേശ ഫണ്ട് പ്രവാഹം മുൻ വാരങ്ങളെക്കാൾ ചുരുങ്ങുന്നതായി അനുമാനിക്കാം. രൂപ 74.63ൽനിന്ന് 75.18ലേക്ക് നീങ്ങി. 75.44ലെ തടസം ഭേദിച്ചാൽ വിനിമയനിരക്ക് 75.62 ലേക്കു ദുർബലമാകാം. കരുത്തിന് ശ്രമിച്ചാൽ മൂല്യം 74.80 ലേക്കു നീങ്ങാം.
ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 27.05ൽനിന്ന് മൂന്ന് ശതമാനം കുറഞ്ഞ് 24.81ലേക്കു താഴ്ന്നതു നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തി. മാർച്ച് ആദ്യ വാരത്തിനുശേഷമുള്ള താഴ്ന്ന റേഞ്ചിലാണ് വോളാറ്റിലിറ്റി സൂചിക. കോവിഡ് പ്രശ്നത്തിൽ ആഗോള ഓഹരി സൂചിക തകർന്നടിഞ്ഞ മാർച്ച് അവസാനം ഇന്ത്യാ വോളാറ്റിലിറ്റി ഇൻഡെക്സ് 83.75ലേക്ക് ഉയർന്ന് നിക്ഷേപകർക്ക് അപായസൂചന നൽകിയിരുന്നു.
ന്യൂയോർക്കിൽ സ്വർണം 2011നുശേഷമുള്ള ഏറ്റവും ഉയർന്ന റേഞ്ചിൽ. 1786 ഡോളറിൽനിന്ന് 1800ലെ നിർണായക പ്രതിരോധം തകർത്ത് 1815 ഡോളർവരെ കയറിയെങ്കിലും വാരാന്ത്യം 1800നു മുകളിൽ ഇടംകിട്ടാതെ 1799 ഡോളറിലാണ്. ഈ വാരം 1826 ഡോളർവരെ സഞ്ചരിക്കാം. 1853 ഡോളറിലെ രണ്ടാം പ്രതിരോധം തകർത്താൽ റിക്കാർഡ് പുതുക്കുന്ന ദിനം അരികിലെത്തും. എന്നാൽ ആഗോള തലത്തിൽ തൊഴിൽ ഇല്ലായ്മ ഉയരുന്നതു സ്വർണത്തിന് ഡിമാൻഡ് കുറയ്ക്കും. ഇന്ത്യയും ചൈനയും ഇറക്കുമതി ചുരുക്കിയാൽ സ്വാഭാവികമായും 2021 രണ്ടാം പകുതിയിൽ സ്വർണം വീണ്ടും താഴ്ന്ന റേഞ്ചിലേക്ക് സഞ്ചരിക്കാം.
വീഴാതെ, മുന്നോട്ട്
12:14 AM Jul 13, 2020 | Deepika.com