അങ്കാറ: ഇസ്താംബൂളിലെ ഹാഗിയ സോഫിയ വീണ്ടും മോസ്ക് ആക്കിക്കൊണ്ടുള്ള ഉത്തരവിൽ തുർക്കി പ്രസിഡന്റ് എർദോഗൻ ഒപ്പുവച്ചു. ആദ്യ പ്രാർഥന 24നു(വെള്ളി) നടക്കും. യുനെസ്കോയുടെ എതിർപ്പ് അവഗണിച്ചാണ് നടപടികൾ.
1500 വർഷം മുന്പ് പരിശുദ്ധ ദൈവമാതാവിന്റെ നാമധേയത്തിലുള്ള കത്തീഡ്രലായി നിർമിച്ച ഹാഗിയ സോഫിയയ്ക്കു യുനെസ്കോയുടെ ലോക പൈതൃക പദവിയുണ്ട്. 1453-ൽ ഇസ്താംബൂൾ കീഴടക്കിയ ഓട്ടോമൻ തുർക്കികൾ കത്തീഡ്രലിനെ മോസ്ക് ആക്കിയിരുന്നു.
ആധുനിക തുർക്കിയുടെ സ്ഥാപകനും ആദ്യപ്രസിഡന്റുമായ മുസ്തഫ കമാൽ അത്താതുർക്ക്, മതേതര നിലപാടുകളുടെ ഭാഗമായി 1935-ൽ മോസ്കിനെ മ്യൂസിയമാക്കി.
കഴിഞ്ഞദിവസം തുർക്കിയിലെ ഉന്നതകോടതി ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി എടുത്തുകളഞ്ഞതോടെയാണ് വീണ്ടും മോസ്കാക്കിയത്.
തുർക്കിയിലെ യാഥാസ്ഥിതിക വിഭാഗങ്ങളും മതേതരവാദികളും തമ്മിലുള്ള അഭിപ്രായവ്യത്യാസം രൂക്ഷമാക്കുന്ന നടപടിയാണിതെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു. തുർക്കിയുടെ രാഷ്ട്രീയത്തിൽ എർദോഗന്റെ അപ്രമാദിത്വം ഇതോടെ വർധിക്കുകയും ചെയ്തു.
തുർക്കിയുടെ നടപടിയിൽ ഓർത്തഡോക്സ് സഭകൾ കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചു. ഹാഗിയ സോഫിയയുടെ പദവി മാറ്റുന്നതിനു മുന്പ് തങ്ങളോട് ആലോചിച്ചില്ലെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ആന്ദ്രെയ് അസുലെയ് കുറ്റപ്പെടുത്തി. ഇതിനിടെ, ഹാഗിയ സോഫിയയുടെ കവാടം വിദേശികൾക്കും മുസ്ലിംഇതരർക്കുമായി തുറന്നിരിക്കുമെന്ന് പ്രസിഡന്റ് എർദോഗൻ പറഞ്ഞു.
എർദോഗൻ ഒപ്പുവച്ചു; ഹാഗിയ സോഫിയ മോസ്ക് ആയി
12:24 AM Jul 12, 2020 | Deepika.com