സിഡ്നി: ചൈനയെ പേടിച്ച് ഹോങ്കോംഗ് വിടാൻ താത്പര്യമുള്ളവർക്ക് അഭയം വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ. ഹോങ്കോംഗുകാർക്ക് ഓസ്ട്രേലിയയിൽ സ്ഥിരതാമസം നല്കാം. ബിസിനസുകാർക്കും സ്വാഗതം. ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റക്കരാർ റദ്ദാക്കുന്നതായും മോറിസൺ അറിയിച്ചു.
ചൈനീസ് സ്വയംഭരണ പ്രവിശ്യയായ ഹോങ്കോംഗിനെ പൂർണ നിയന്ത്രണത്തിലാക്കാൻ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം പുതിയ സുരക്ഷാനിയമം നടപ്പാക്കിയതിൽ പ്രതിഷേധിച്ചാണ് ഇതെല്ലാം.
ഹോങ്കോംഗ് വിട്ട് മറ്റെവിടെയെങ്കിലും പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്നവരുണ്ടാകാമെന്ന് മോറിസൺ ചൂണ്ടിക്കാട്ടി. അവരെ ഓസ്ട്രേലിയ സ്വാഗതം ചെയ്യുന്നു. നിലവിൽ ഓസ്ട്രേലിയയിലുള്ള ഹോങ്കോംഗുകാരുടെ വീസക്കാലാവധി അഞ്ചു വർഷം നീട്ടും. അതിനുശേഷം സ്ഥിരതാമസത്തിന് അപേക്ഷിക്കാം. വിദ്യാർഥികളും തൊഴിലാളികളുമായി പതിനായിരം ഹോങ്കോംഗുകാർ ഓസ്ട്രേലിയയിലുണ്ട്.
ചൈനാ വിരുദ്ധതയുടെ പേരിൽ രാജ്യദ്രോഹക്കുറ്റം വരെ ചുമത്താവുന്നതാണു പുതിയ നിയമം. ഈ സാഹചര്യത്തിൽ ഹോങ്കോംഗിലുള്ള ഒരു ലക്ഷം വരുന്ന ഓസ്ട്രേലിയൻ പൗരന്മാർ അവിടെ തുടരുന്നത് പുനഃപരിശോധിക്കണമെന്ന് മോറിസൺ നിർദേശിച്ചു. അങ്ങോട്ടു യാത്ര ചെയ്യുന്നതും പുനരാലോചിക്കണം.
ഹോങ്കോംഗിൽ പ്രാദേശിക തലസ്ഥാനമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് ഓസ്ട്രേലിയയിലേക്കു വരാം. ഇവർക്ക് ഇളവുകൾ നല്കും.
ഓസ്ട്രേലിയയുടെ നടപടി അന്താരാഷ്ട്ര ബന്ധങ്ങളിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും തിരിച്ചടി ഉണ്ടാകുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഴാവോ ലിജിയാൻ പ്രതികരിച്ചു. നേരത്തെ കാനഡ, ഹോങ്കോംഗുമായുള്ള കുറ്റവാളി കൈമാറ്റക്കരാർ റദ്ദാക്കിയിരുന്നു.
ഹോങ്കോംഗുകാർക്ക് അഭയം വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയ
12:37 AM Jul 10, 2020 | Deepika.com