കാഠ്മണ്ഡു: ഇന്ത്യാവിരുദ്ധ പ്രസ്താവനയുടെ പേരിൽ രാജിസമ്മർദം പേറുന്ന നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയെ രക്ഷിക്കാനുള്ള അവസാന ശ്രമത്തിൽ ചൈന. നേപ്പാളിലെ ചൈനീസ് അംബാസഡർ ഹോ യാംഗ്ക്വി നേപ്പാളി നേതാക്കളുമായി ചർച്ചകൾ സജീവമാക്കി.
മുൻ പ്രധാനമന്ത്രിയും ഭരണം നടത്തുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി(എൻസിപി)യുടെ മുതിർന്ന നേതാവുമായ മാധവ് കുമാർ നേപ്പാളുമായി ഞായറാഴ്ചയായിരുന്നു ചർച്ച. അന്നുതന്നെ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരിയെയും സന്ദർശിച്ചു. ഇന്നലെ മറ്റൊരു മുൻ പ്രധാനമന്ത്രി ജലനാഥ് ഖനലിനെ കണ്ടു. ബെയ്ജിംഗ് അനുകൂലിയായ ശർമ ഒലി അധികാരത്തിൽ തുടരാൻ അഭിപ്രായഭിന്നത മാറ്റിവയ്ക്കണമെന്ന് അംബാസഡർ അഭ്യർഥിച്ചു.
ഇന്ത്യ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന് ഒലി ആരോപിച്ചതിനു പിന്നാലെ അദ്ദേഹത്തിനെതിരേ പാർട്ടിയിൽ എതിർപ്പ് ഉയരുകയായിരുന്നു. മുൻ പ്രധാനമന്ത്രിയും എൻസിപി എക്സിക്യൂട്ടീവ് ചെയർമാനുമായ പ്രചണ്ഡയാണ് ഒലിക്കെതിരേ നീക്കങ്ങൾ നയിക്കുന്നത്.
സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്ന്
ഒലിയുടെ ഭാവി തീരുമാനിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന, എൻസിപിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ഇന്നു നടന്നേക്കും. നേതാക്കന്മാർക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് രണ്ടുവട്ടം യോഗം മാറ്റിയിരുന്നു. കമ്മിറ്റിയിൽ പ്രചണ്ഡയെ അനുകൂലിക്കുന്നവർക്കാണു ഭൂരിപക്ഷം.
ലണ്ടനിൽ പ്രതിഷേധം
ലണ്ടൻ: ബ്രിട്ടീഷ് തലസ്ഥാനത്തെ ചൈനീസ് എംബസിക്കു മുന്നിൽ നേപ്പാളി വിദ്യാർഥികൾ പ്രതിഷേധപ്രകടനം നടത്തി. നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലിയുടെ രാജി ഒഴിവാക്കാൻ ചൈനീസ് അംബാസഡർ ഹോ യാംഗ്ക്വി ഊർജിത ശ്രമം നടത്തുന്നുവെന്ന വാർത്തകൾക്കു പിന്നാലെയായിരുന്നിത്. നേപ്പാളിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ചൈന അവസാനിപ്പിക്കണമെന്നു പ്രകടനക്കാർ ആവശ്യപ്പെട്ടു.
നേപ്പാളിലെ പ്രതിപക്ഷ നേപ്പാളി കോൺഗ്രസ് പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ നേപ്പാൾ സ്റ്റുഡന്റ്സ് യൂണിയൻ ആണ് പ്രകടനം സംഘടിപ്പിച്ചത്.
ശർമ ഒലിയെ രക്ഷിക്കാൻ അവസാന ശ്രമത്തിൽ ചൈന
12:14 AM Jul 08, 2020 | Deepika.com