കൊച്ചി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് അയവു വന്നെങ്കിലും കൊച്ചി തുറമുഖത്തെത്തിയ ചൈനീസ് ഉത്പന്നങ്ങളുടെ നീക്കം മന്ദഗതിയില്‍. കണ്ടെയ്നറുകള്‍ തുറന്നു സാധനങ്ങള്‍ പുറത്തിറക്കി നൂറു ശതമാനം പരിശോധന പൂര്‍ത്തിയാക്കി മാത്രമേ ഡെലിവറി ഓര്‍ഡര്‍ (ഡിഒ) നല്‍കാനാവൂ എന്ന പുതിയ രീതിയാണു ചരക്കുനീക്കം ഇഴയാന്‍ കാരണമാകുന്നത്.
280-ലധികം കണ്ടെയ്നറുകളിലായി 2,500 ടണ്ണോളം സാധനങ്ങളാണു കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലില്‍ എത്തിയശേഷം കുടുങ്ങിക്കിടക്കുന്നത്. ചൈനയില്‍നിന്നുള്ള ഇലക്ട്രോണിക് സാധനങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെയും വാഹനങ്ങളുടെയും സ്പെയര്‍ പാര്‍ട്സുകള്‍, ഫര്‍ണിച്ചറുകള്‍, റൂഫിംഗ് ടൈലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയെല്ലാം ഈ കണ്ടെയ്നറുകളിലുണ്ട്. മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും വാഷിംഗ് മെഷീനുകളുമാണ് ഇലക്ട്രോണിക് സാധനങ്ങളുടെ കണ്ടെയ്നറുകളിലുള്ളത്.
20-35 ലക്ഷം വരെ വിലമതിക്കുന്ന സാധനങ്ങളാണ് ഓരോ കണ്ടെയ്നറിലും. ഭൂരിഭാഗവും മുന്‍കൂര്‍ തുക നല്കി എത്തിച്ചവയാണ്. കൊച്ചി തുറമുഖത്തെത്തുന്ന ചരക്കുകപ്പലുകളില്‍ 20 ശതമാനവും ചൈനയില്‍നിന്നുള്ളതാണ്. കപ്പലുകളിലെത്തുന്ന കണ്ടെയ്നറുകള്‍ സാധാരണ സ്കാനിംഗിനുശേഷം തുറമുഖങ്ങളില്‍ ഇറക്കുകയാണു പതിവ്. കണ്ടെയ്നറുകള്‍ തുറമുഖത്തെത്തിയാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി രണ്ടു ദിവസത്തിനുള്ളില്‍ അത് ഉടമകളുടെ ഗോഡൗണിലെത്താറുണ്ട്. കൊച്ചി തുറമുഖത്തെത്തുന്ന കണ്ടെയ്നറുകള്‍ അഞ്ചു ദിവസം വരെ മാത്രമാണു പോര്‍ട്ടില്‍ സൂക്ഷിക്കാനാവുക. ഇതിനു ശേഷമുള്ള ഓരോ ദിവസവും 650 രൂപ വീതം ഉടമകള്‍ പോര്‍ട്ടിനു നല്‍കണം.
കണ്ടെയ്നറുകള്‍ നൂറു ശതമാനവും തുറന്നു പരിശോധന നടത്തണമെന്നു കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം നിര്‍ദേശങ്ങളൊന്നും നല്‍കാത്ത സാഹചര്യത്തില്‍ പുതിയ രീതി തുറമുഖത്ത് നടപ്പാക്കുന്നതു നീതീകരിക്കാനാവില്ലെന്ന് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു.
സിജോ പൈനാടത്ത്
ഇറക്കുമതി ചെയ്ത ചൈനീസ് ഉത്പന്നങ്ങളുടെ നീക്കം ഇഴയുന്നു
10:29 PM Jul 07, 2020 | Deepika.com