ദുബായ്: കുവൈറ്റിൽ വിദേശികളുടെ എണ്ണം കുറയ്ക്കണമെന്ന നിയമം പാസാകുന്നതോടെ എട്ടു ലക്ഷം ഇന്ത്യക്കാർ രാജ്യം വിടേണ്ടി വരും. കരട് പ്രവാസി ക്വോട്ട ബിൽ ഭരണഘടനാപരമാണെന്നു ദേശീയ അസംബ്ലിയുടെ നിയമ, നിയമനിർമാണ സമിതി അംഗീകരിച്ചു. പുതിയ ബിൽ പ്രകാരം കുവൈറ്റ് ജനസംഖ്യയുടെ 15 ശതമാനത്തിൽ കൂടുതൽ ഇന്ത്യക്കാരെ അനുവദിക്കില്ല. ഇതോടെ എട്ടു ലക്ഷം ഇന്ത്യക്കാർ കുവൈറ്റ് വിടേണ്ടി വരും. 14.5 ലക്ഷം ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളത്. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസിസമൂഹം ഇന്ത്യക്കാരാണ്.
കുവൈറ്റിലെ ആകെ ജനസംഖ്യ 43 ലക്ഷമാണ്. ഇതിൽ കുവൈറ്റികളുടെ എണ്ണം 13 ലക്ഷമാണ്. വിദേശികൾ 30 ലക്ഷമാണ്. അതായത് രാജ്യത്തെ ജനസംഖ്യയിൽ 70 ശതമാനം വിദേശികളും 30 ശതമാനം സ്വദേശികളുമാണ്. വിദേശികളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കണമെന്നാണു കുവൈറ്റ് ഭരണാധികാരികൾ ഉദ്ദേശിക്കുന്നത്. പ്രധാനമന്ത്രി ഷേക്ക് സാബ അൽ ഖാലിദ് അൽ സാബ കഴിഞ്ഞമാസം ഇക്കാര്യം ആഹ്വാനം ചെയ്തിരുന്നു. കോവിഡ് വ്യാപനവും എണ്ണവിലയിലുണ്ടായ ഇടിവും വിദേശികളെ കുറയ്ക്കണമെന്ന മുറവിളി കൂട്ടിയിട്ടുണ്ട്. വിദേശികളിൽ മൂന്നിലൊന്നും നിരക്ഷരരോ കഷ്ടിച്ച് എഴുതാനും വായിക്കാനും അറിയുന്നവരോ ആണ്. ഇത്തരക്കാരെ രാജ്യത്തിന് ആവശ്യമില്ലെന്നെന്നാണ് അധികൃതർ പറയുന്നത്.
നഴ്സുമാർ, എൻജിനിയർമാർ, ശാസ്ത്രജ്ഞർ എന്നിങ്ങനെ 28,000 ഇന്ത്യക്കാർ കുവൈറ്റ് ഗവൺമെന്റ് സർവീസിൽ ജോലി ചെയ്യുന്നു. 5.23 ലക്ഷം പേർ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നു. 1.16 ലക്ഷം പേർ ആശ്രിതരാണ്. ഇതിൽ 60,000 പേർ വിദ്യാർഥികളാണ്. കുവൈറ്റിലെ കോവിഡ് ബാധിതരിലേറെയും വിദേശികളാണ്. 49,000 പേർക്കാണു രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചത്.
പ്രവാസി നിയമം: എട്ടു ലക്ഷം ഇന്ത്യക്കാർ കുവൈറ്റ് വിടേണ്ടിവരും
12:35 AM Jul 07, 2020 | Deepika.com