റോം: നോർവേയിലെ ട്രോൺഡ്ഹൈം രൂപത മെത്രാനായി കഴിഞ്ഞ കൊല്ലം നവംബറിൽ നിയുക്തനായ റവ.ഡോ. എറിക് വാർദെൻ വരുന്ന ഒക്ടോബർ മൂന്നിന് അഭിഷിക്തനാകും. പ്രോട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം അഞ്ഞൂറിലേറെ വർഷം കഴിഞ്ഞ് ട്രോൺഡ്ഹൈമിൽവച്ചു നടക്കുന്ന ആദ്യത്തെ മെത്രാഭിഷേകമാണ് ഡോ. വാർദെന്റേത്. നോർവേ സ്വദേശിയും ട്രാപ്പിസ്റ്റ് സന്യാസിയുമായ ഡോ. വാർദെൻ ഇപ്പോൾ ഇംഗ്ലണ്ടിലെ ലീസ്റ്റർഷെയർ ആശ്രമാധിപനായി പ്രവർത്തിക്കുകയാണ്.
നാല്പത്താറുകാരനായ അദ്ദേഹം 26-ാം വയസിലാണ് കത്തോലിക്കനാകുന്നത്. കേംബ്രിജ് സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ് നേടിയ അദ്ദേഹം മൗണ്ട് സെന്റ് ബർനാർഡ് ആശ്രമത്തിൽ അംഗമായി സന്യാസപരിശീലനം നേടി. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് 2011ൽ പൗരസ്ത്യ ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും സന്പാദിച്ചു. തുടർന്ന് റോമിലെതന്നെ ആൻസലം സർവകലാശാലയിൽ അധ്യാപകനായിരുന്നു വത്തിക്കാൻ റേഡിയോനിലയത്തിലും പ്രവർത്തിച്ചു.
നൂറിലേറെ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി കത്തോലിക്കരും തദ്ദേശിയരുമായ 15,000ലേറെ അംഗങ്ങളാണ് ട്രോൺഡ്ഹൈം രൂപതയിൽ ഉള്ളത്. കോവിഡ് രോഗബാധയുടെ സാഹചര്യത്തിലാണ് മെത്രാഭിഷേകം നീട്ടിവയ്ക്കേണ്ടിവന്നത്.
ആധ്യാത്മിക ഗ്രന്ഥകാരൻകൂടിയായ ഡോ. വാർദെൻ സഭയുടെ പ്രേഷിത സ്വഭാവത്തെക്കുറിച്ചും സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ ജനങ്ങളുടെ ആത്മീയാന്വേഷണങ്ങളെക്കുറിച്ചും ഏറെ ബോധവാനാണ്.
ട്രോൺഡ്ഹൈമിൽ 500 കൊല്ലത്തിനുശേഷം കത്തോലിക്കാ മെത്രാഭിഷേകം
12:35 AM Jul 07, 2020 | Deepika.com