ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് രംഗത്തെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപംനല്കിയ കരട് നയം ആഗോളഭീമന്മാര്ക്ക് ഭീഷണിയായേക്കും. തദ്ദേശീയ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനും ഡേറ്റ നിരീക്ഷിക്കാനും കരടിൽ വ്യവസ്ഥയുണ്ട്. ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക് തുടങ്ങിയ ആഗോള ഭീമന്മാരുടെ അപ്രമാദിത്യം കുറയ്ക്കുന്ന രീതിയിൽ രണ്ടു വര്‍ഷംകൊണ്ടാണ് രൂപരേഖ.
ഇ-കൊമേഴ്സ് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ റെഗുലേറ്ററെ നിയമിക്കും, കമ്പനികളുടെ ഓണ്‍ലൈന്‍ ഡേറ്റയും അല്‍ഗോരിതവും പരിശോധിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കും എന്നിവയാണ് പ്രധാന നിർദേശങ്ങൾ. നിര്‍മിതിബുദ്ധിയുടെ ഉപയോഗവും പുതിയ നിയമത്തില്‍ നിയന്ത്രിക്കുന്നുണ്ട്. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന ഇ-കൊമേഴ്സ് വ്യാപാരത്തിലും ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിലും നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. ആഗോളതലത്തിലെ ഭീമന്മാരാണ് നിലവില്‍ ഇന്ത്യയില്‍ ഈ മേഖല നിയന്ത്രിക്കുന്നത്. ഇതിനു മാറ്റം വരുത്തി തദ്ദേശീയ സ്റ്റാര്‍ട്ടപ്പുകളെ മുന്‍നിരയില്‍ എത്തിക്കുകയാണ് കേന്ദ്രസർക്കാരിന്റെ നയം. അടുത്തിടെ ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു.
വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന കരടില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം നടത്താന്‍ അവസരമുണ്ടായിരിക്കും. രാജ്യസുരക്ഷ, നികുതി, നിയമം, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 72 മണിക്കൂറിനുള്ളില്‍ ഇ-കൊമേഴ്സ് കമ്പനികള്‍ സര്‍ക്കാരിനു കൈമാറണമെന്നും വ്യവസ്ഥയുണ്ട്.
ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ വില്പനക്കാരന്റെ ഫോണ്‍ നമ്പര്‍, പരാതിപ്പെടേണ്ട വിലാസം, ഇമെയില്‍ എന്നിവ ഉപഭോക്താവിനു നൽകണം. പേമെന്റ് ടോക്കണ്‍ ഉപയോഗിച്ചു ലൈന്‍ സ്ട്രീമിംഗ് സര്‍വീസ് നടത്തുന്ന വിദേശ ഇ-കൊമേഴ്സ് കമ്പനികളുടെ പണമിടപാട് നിയന്ത്രിക്കുമെന്നും കരടില്‍ പറയുന്നു.
ഇ-കൊമേഴ്സ് കരട്: വന്പന്മാർക്കു ഭീഷണി
11:12 PM Jul 06, 2020 | Deepika.com