ബെയ്ജിംഗ്: വടക്കൻ ചൈനയിലെ ബയ്ണിയർ നഗരത്തിൽ ബ്യൂബൊണിക് പ്ലേഗ് (പ്ലേഗ്) മുന്നറിയിപ്പ് പുറപ്പെടുവിച്ചു. നഗരത്തിലെ ആശുപത്രിയിൽ ശനിയാഴ്ചയാണു രോഗം റിപ്പോർട്ട് ചെയ്തത്.
ഇന്നർ മംഗോളിയ സ്വയംഭരണപ്രദേശമായ ബയ്ണിയറിൽ മൂന്നാം ഘട്ട മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള പീപ്പിൾസ് ഡെയ്ലി റിപ്പോർട്ട് ചെയ്തു. 2020 അവസാനം വരെ അപായമുന്നറിയിപ്പ് തുടരും.
നിലവിൽ നഗരത്തിൽ പ്ലേഗ് പടർന്നുപിടിക്കാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ രോഗം ബാധിക്കാതിരിക്കാൻ സ്വയംപ്രതിരോധം നടത്തണമെന്നും ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വടക്കൻ മംഗോളിയയിലെ ഖൊവ് പ്രവിശ്യയിൽ ബുധനാഴ്ച രണ്ടു പേർക്കു പ്ലേഗ് രോഗം സംശയിക്കുന്നതായി സർക്കാർ ഉടമസ്ഥതയിലുള്ള സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. 27 ഉം 17 ഉം വയസുള്ള സഹോദരങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചത്. മാർമറ്റിന്റെ (എലി വർഗത്തിൽപ്പെട്ട ജീവി) ഇറച്ചി കഴിച്ചതായി ഇവർ വെളിപ്പെടുത്തിയിരുന്നു. ഈ ഇറച്ചി കഴിക്കരുതെന്ന് അധികൃതർ ജനങ്ങൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഇവരുമായി സന്പർക്കത്തിലേർപ്പെട്ട 146 പേരെ ഐസൊലേറ്റ് ചെയ്തു.
ബ്യൂബൊണിക് പ്ലേഗ് ബാധിച്ച് 24 മണിക്കൂറിനുള്ളിൽ ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം സംഭവിക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ പഠനം. കഴിഞ്ഞവർഷം മാർമറ്റ് ഇറച്ചി കഴിച്ച് പ്ലേഗ് ബാധിച്ച രണ്ടു പേർ ബയ്ൺ-ഉൽജി പ്രവിശ്യയിൽ മരിച്ചിരുന്നു.
മനുഷ്യരിലേക്കു പടരാൻ ശേഷിയുള്ള പകർച്ചപ്പനി വൈറസിനെ കഴിഞ്ഞദിവസം ചൈനീസ് ഫാമിലെ പന്നികളിൽനിന്നു കണ്ടെത്തിയിരുന്നു. മനുഷ്യശരീരത്തിലെ കോശങ്ങളുമായി കൂടിച്ചേരാൻ ശേഷിയുള്ള ജി4 വൈറസിനു മറ്റൊരു മഹാമാരിക്കു ശേഷിയുണ്ടെന്നാണു പഠനം. ചൈനയിലെ വുഹാൻ മാർക്കറ്റിൽനിന്നാണു കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നുപിടിച്ചത്.
ചൈനീസ് നഗരത്തിൽ പ്ലേഗ് മുന്നറിയിപ്പ്
12:24 AM Jul 06, 2020 | Deepika.com