വാഷിംഗ്ടൺ ഡിസി: ചൈനയുടെ രഹസ്യസ്വഭാവവും മൂടിവയ്ക്കലുമാണു കൊറോണ വൈറസ് ലോകമെന്പാടും പടരാൻ കാരണമായതെന്ന ആരോപണം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു. യുഎസിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെയിലും പ്രതിരോധനടപടികളിൽ രാജ്യം നിർണായക നേട്ടം കൈവരിച്ചതായും ട്രംപ് അവകാശപ്പെട്ടു. 244-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ രാജ്യത്തെ അഭിസംബോധന ചെയ്യവേ ചൈനയ്ക്കെതിരേ രൂക്ഷമായ വാക്കുകളാണ് ട്രംപ് ഉപയോഗിച്ചത്.
കൊറോണ വൈറസ് പടരുന്നതുവരെ നല്ല രീതിയിലാണു രാജ്യം മുന്നോട്ടുപോയത്. പതിറ്റാണ്ടുകളായി യുഎസിനെ മുതലെടുത്തിരുന്ന രാജ്യങ്ങൾ കോടിക്കണക്കിനു ഡോളർ ഖജനാവിലേക്കു നൽകുന്ന സ്ഥിതിയിലെത്തിയപ്പോഴാണ് ചൈനയിൽ നിന്നുള്ള രോഗം പടരുന്നത്.
എന്നാൽ, വെന്റിലേറ്ററുകളുടെ നിർമാണത്തിൽ റിക്കാർഡ് നേട്ടത്തിലെത്തിയിരിക്കുകയാണ് യുഎസ് ഇപ്പോൾ. ലോകത്തെവിടെയും ലഭിക്കുന്നതിലും മികച്ച ചികിത്സാസൗകര്യമാണ് രാജ്യത്ത് ലഭിക്കുന്നത്. ഗൗണുകളും മാസ്കുകളും ശസ്ത്രക്രിയ ഉപകരണങ്ങളും രാജ്യത്തു തന്നെ നിർമിക്കുന്നു. ഇവയെല്ലാം ഏതാണ്ട് പൂർണമായും വിദേശരാജ്യങ്ങളിൽ ഉത്പാദിപ്പിച്ചിരുന്നവയാണ്, പ്രത്യേകിച്ചും വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ആയിരുന്നു എന്നതു വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.
യുഎസിന്റെ ശാസ്ത്രമികവിനെ പ്രകീർത്തിച്ച ട്രംപ് ഈവർഷം അവസാനത്തോടെ കൊറോണയ്ക്കു പ്രതിരോധമരുന്ന് കണ്ടെത്താനാകുമെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു: ട്രംപ്
വാഷിംഗ്ടൺ ഡിസി: അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു എന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ നല്കിയ അനുമോദന സന്ദേശത്തിനു നന്ദി പറയുകയായിരുന്നു ട്രംപ്. സുഹൃത്തായ മോദിക്കു നന്ദിയെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അമേരിക്കൻ ഐക്യനാടുകൾ ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 244-ാം വാർഷികം ജൂലൈ നാലിനായിരുന്നു.
ചൈനയ്ക്കെതിരേ ആരോപണം ആവർത്തിച്ച് ട്രംപ്
12:24 AM Jul 06, 2020 | Deepika.com