വിപണി വിശേഷം / കെ.ബി. ഉദയഭാനു ടയർ ലോബി സംഘടിതരായി റബർ വിലകയറുന്നതിനു തുരങ്കംവച്ചു, ഉത്പാദകരുടെ കൂട്ടായ്മ ഉണരാൻ സമയമായി. ഏലത്തോട്ടങ്ങളിൽ വിളവെടുപ്പും വളപ്രയോഗവും വേണ്ടവിധം ഉയർത്താനായില്ലെങ്കിൽ ഇക്കുറി ഉത്പാദനം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ല. ഇറക്കുമതിലോബി കുരുമുളകിൽ പിടിമുറുക്കിയതോടെ ഉത്പന്നത്തിന് ഏരിവു കുറയുന്നു. ചുക്കിനും മഞ്ഞളിനും ആഭ്യന്തര ആവശ്യം വർധിച്ചു. മാസാരംഭത്തിലും വെളിച്ചെണ്ണവിപണി ചൂടുപിടിച്ചില്ല. സ്വർണം വീണ്ടും മികവു കാണിച്ചു.
റബർ
ടയർ കമ്പനികൾ റബർ സംഭരണത്തിൽ സംഘടിതമായി നടത്തിയ നീക്കം ആഭ്യന്തരവിപണികളെ തളർത്തി. ഒരു നിശ്ചിതവിലയിൽ കൂട്ടി ഷീറ്റ് സംഭരിക്കുന്നതിൽനിന്നു പിൻതിരിയാൻ വ്യവസായികൾ രഹസ്യമായി നടത്തിയ തീരുമാനം ഉത്പാദകരുടെ താത്പര്യങ്ങൾക്കു വിരുദ്ധമായ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ കർഷകരും സംഘടിതനീക്കം നടത്താൻ സമയമായി. കിലോയ്ക്കു 122 രൂപയിൽ താഴ്ത്തി ചരക്ക് ഇറക്കില്ലെന്ന നിലപാടിലേക്കു മാറാൻ കാർഷികമേഖലയും തയ്യാറാവേണ്ട സമയമായി. കിലോയ്ക്ക് 119.50 ലാണ് വാരാവസാനം നാലാംഗ്രേഡ്. അഞ്ചാംഗ്രേഡ് ക്വിന്റലിന് 11,100‐11,700 രൂപയിലും ലാറ്റക്സ് 7500 രൂപയ്ക്കും വ്യാപാരം നടന്നു.
ടോക്കോ എക്സ്ചേഞ്ചിൽ റബർ സെപ്റ്റംബർ അവധി സെല്ലിംഗ് മൂഡിലേക്കു തിരിഞ്ഞു. രണ്ടു മാസത്തിൽ ഏറെയായി 147യെന്നിലെ സപ്പോർട്ടിനു മുകളിൽ പിടിച്ചുനിന്ന റബറിനു കഴിഞ്ഞ വാരം കാലിടറി. ആഗോള റബർവിപണിയിലെ തളർച്ച മറയാക്കി ടയർ ഭീമൻമാർ ഏഷ്യൻ ഉത്പാദകരാജ്യങ്ങളിൽ നിരക്കിടിച്ചു മാത്രംചരക്കു സംഭരിക്കുന്ന നിലയിലാണ്. ബാങ്കോക്കിൽ വില 11,556 രൂപയാണ്.
ഏലം
ഏലത്തോട്ടങ്ങളിലെ പ്രതിസന്ധി അതിവേഗം മറികടക്കാനായില്ലെങ്കിൽ ഇക്കുറി ഉത്പാദനത്തിൽ വൻ കുറവ് സംഭവിക്കും. തോട്ടം മേഖലയിൽ കാലാവസ്ഥ അനുകൂലമെങ്കിലും വേണ്ടത്ര തൊഴിലാളികളുടെ അഭാവംമൂലം പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. വളപ്രയോഗം യഥാസമയം നടത്താനാവാത്തതു വിളവു കുറയാൻ ഇടയാക്കും. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള തൊഴിലാളികൾ തിരിച്ചെത്തിയാൽ മാത്രമേ കൃഷിപ്പണികൾക്കു വേഗതയേറൂ.
ആഗോള സാന്പത്തികരംഗത്തെ മാന്ദ്യം ഏലം ഉൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ വിദേശഓർഡറുകൾക്കു മങ്ങൽ ഏൽപ്പിക്കുമെങ്കിലും ഉത്പാദകരുടെ ഭാഗത്തുനിന്ന് വീക്ഷിച്ചാൽ ആശങ്കയ്ക്കു വകയില്ല. യൂറോപ്പിൽനിന്നുള്ള ക്രിസ്മസ്‐ന്യൂഇയർ ഡിമാൻഡ് അൽപ്പം കുറഞ്ഞേക്കും. അതേസമയം അറബ് രാജ്യങ്ങളുടെ സാന്നിധ്യം ഏലത്തിനു നേട്ടമാവും. സൗദിഅറേബ്യയുടെ തിരിച്ചുവരവ് വരുംമാസങ്ങളിൽ ഇന്ത്യൻ ഏലത്തിന് ആഘോഷമാക്കിമാറ്റാനാവും. ലേലത്തിനുള്ള ചരക്കുവരവ് ഓഗസ്റ്റിൽ ഉയർന്നില്ലെങ്കിൽ വിലയുയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ വാങ്ങലുകാർ മത്സരിക്കുമെന്നതു വിലക്കയറ്റത്തിന് വഴിതെളിക്കാം.
എംസിഎക്സിൽ ഏലംഅവധിവില 1375 രൂപയിലാണ്. ഈവാരം 1430 രൂപയിലെ പ്രതിരോധം തകർക്കാനായാൽ സ്വാഭാവികമായും ഡെയ്ലി ചാർട്ടിൽ ബുള്ളിഷ് ട്രൻഡിലേക്ക് ഏലം പ്രവേശിക്കും. പിന്നിട്ടവാരം നടന്ന ലേലങ്ങളിൽ എത്തിയ ഭുരിഭാഗംചരക്കും വിറ്റഴിഞ്ഞു. വാരാവസാനം നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ കിലോയ്ക്ക് 2220 രൂപയിലും ശരാശരി ഇനങ്ങൾ 1696 രൂപയിലുമാണ്.
കുരുമുളക്
കുരുമുളക് വില വീണ്ടും ഇടിഞ്ഞു. ഇറക്കുമതിച്ചരക്ക് ഉത്തരേന്ത്യൻ വിപണികളിൽ ലഭ്യമായതോടെ വാങ്ങലുകാർ നാടൻ ചരക്കുസംഭരണം കുറച്ചു. ആഭ്യന്തര ഡിമാൻഡ് മങ്ങിയതുമൂലം അൺഗാർബിൾഡ് മുളക് വില 700 രൂപ കുറഞ്ഞ് 30,500 രൂപയായി. വിലയിടിവു കണ്ട് ചില സ്റ്റോക്കിസ്റ്റുകൾ ഉത്പന്നം വിപണിയിൽ ഇറക്കി. മഴമൂലം അന്തരീക്ഷതാപനില കുറഞ്ഞതിനാൽ ചില ഭാഗങ്ങളിൽനിന്ന് ഇറങ്ങിയ മുളകിൽ ജലാംശം പതിവിലും ഉയർന്നതും വിലയെ ബാധിച്ചു. രാജ്യാന്തരമാർക്കറ്റിൽ ഇന്ത്യൻവില ടണ്ണിന് 4300 ഡോളറാണ്. വിയറ്റ്നാമും ഇന്തോനേഷ്യയുംബ്രസീലുംവിൽപ്പനക്കാരാണ്.
ചുക്ക്
ഉത്തരേന്ത്യയിൽ മഴ തുടങ്ങിയതോടെ അവിടെനിന്ന് ചുക്കിനുകൂടുതൽ അന്വേഷണങ്ങൾ എത്തുന്നുണ്ട്. വിവിധയിനംചുക്ക്വില 255‐275 രൂപയിലാണ്. വിദേശ ഓർഡറുകളെത്തിയെന്ന സൂചനയാണു ലഭ്യമാവുന്നത്. കയറ്റുമതി മേഖല മികച്ചയിനം ചുക്ക് വില ഉയർത്തി ശേഖരിക്കുന്നുണ്ട്. അറബ് രാജ്യങ്ങളിൽനിന്ന് അന്വേഷണങ്ങളുണ്ട്.
ജാതിക്ക
ജാതിക്ക, ജാതിപത്രിവിലകളും കയറി. കയറ്റുമതിക്കാരും ആഭ്യന്തരവ്യാപാരികളും വിപണിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. പല അവസരത്തിലും കാർഷികമേഖലകളിൽനിന്നുള്ള ചരക്കുവരവ് ഉയരാഞ്ഞതു വാങ്ങലുകാരെ അൽപ്പം അസ്വസ്ഥരാക്കി. വാരാന്ത്യം ജാതിക്ക തൊണ്ടൻ കിലോ 180‐200, തൊണ്ടില്ലാത്ത് 350‐370 രൂപ. ജാതിപത്രി 850‐1000 രൂപ.
നാളികേരം
നാളികേരോത്പന്നങ്ങളുടെ വിലയിൽ തുടർച്ചയായ മൂന്നാംവാരത്തിലും മാറ്റമില്ല. മാസാരംഭമായതിനാൽ വെളിച്ചെണ്ണയ്ക്കു ഡിമാൻഡ് പ്രതീക്ഷിച്ചെങ്കിലും ചെറുകിടവിപണികളിൽ വിൽപ്പനത്തോത് ഉയർന്നില്ല. പലസൂപ്പർ മാർക്കറ്റുകളിലും വെളിച്ചെണ്ണയ്ക്കു ആവശ്യക്കാർ കുറവായിരുന്നു. മറ്റു ഭക്ഷ്യ എണ്ണകളുടെ വില കുറഞ്ഞതാണ് വെളിച്ചെണ്ണയ്ക്കു തിരിച്ചടിയായത്. കൊച്ചിയിൽ വെളിച്ചെണ്ണ 14,500 ലും കൊപ്ര 9760 രൂപയിലും നിലകൊണ്ടു.
സ്വർണം
സ്വർണവില പുതിയ ഉയരം ദർശിച്ചു. കേരളത്തിലെ ആഭരണകേന്ദ്രങ്ങളിൽ സ്വർണവില പവന് 35,920 രൂപയിൽനിന്ന് 36,160 വരെ കയറിയശേഷം ശനിയാഴ്ച 35,960 രൂപയിലാണ്.ഗ്രാമിനു വില 4495രൂപ.
രാജ്യാന്തരവിപണിയിൽ സ്വർണം ട്രോയ് ഔൺസിന് 1770 ഡോളറിൽനിന്ന് 1786 വരെ ഉയർന്നു.