കാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയുടെ ഭാവി തീരുമാനിക്കാൻ ചേരേണ്ടിയിരുന്ന യോഗം തിങ്കളാഴ്ചത്തേക്കു മാറ്റി. ഭരണം നടത്തുന്ന നേപ്പാൾ കമ്യൂണിസ്റ്റ് പാർട്ടി(എൻസിപി)യുടെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം ഇന്നലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്താനാണു നിശ്ചയിച്ചിരുന്നത്. ശർമ ഒലിയും പാർട്ടി നേതാവ് പ്രചണ്ഡയും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന് അയവില്ലാത്ത സാഹചര്യത്തിൽ യോഗം നീട്ടി വയ്ക്കുകയായിരുന്നു.
ഇന്ത്യ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്ന ശർമ ഒലിയുടെ ആരോപണമാണ് പ്രശ്നങ്ങളുടെ കാരണം. അയൽ രാജ്യത്തെ പിണക്കിയ പ്രധാനമന്തി പദവി ഒഴിയണമെന്ന് പ്രചണ്ഡ ആവശ്യപ്പെടുന്നു.
പ്രചണ്ഡയും ശർമ ഒലിയും വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയും ചർച്ച നടത്തി. ഒലി രാജിവച്ചേ മതിയാകൂ എന്ന് പ്രചണ്ഡ തീർത്തു പറഞ്ഞതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇതു മാത്രം പറ്റില്ല, മറ്റെന്തും ചർച്ച ചെയ്യാം എന്നാണ് ഒലി മറുപടി നല്കിയത്.
ഒലിയും മുൻ പ്രധാനമന്ത്രി കൂടിയായ പ്രചണ്ഡയും ചേർന്ന് 2018ൽ രൂപംകൊടുത്ത എൻസിപി, പുതിയ സംഭവവികാസങ്ങളോടെ പിളർപ്പിന്റെ വക്കിലാണ്. 45 അംഗ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ പ്രചണ്ഡയെ അനുകൂലിക്കുന്നവരാണ് കൂടുതൽ.
ഒലി രാജിവച്ചേ മതിയാകൂ: പ്രചണ്ഡ
12:35 AM Jul 05, 2020 | Deepika.com