പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറിലുള്ള ഖൈബര്‍ പഖ്തൂണ്‍ഖ്വാ പ്രവിശ്യയിലെ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ സ്ഥലവും വീടും വാങ്ങിയതിന്റെ പേരില്‍ ആക്രമണത്തിനിരയായ ക്രൈസ്തവ വിശ്വാസി നദീം ജോസഫ് മരിച്ചു. വെടിയേറ്റ നദീം ജോസഫ് ചികിത്സയിലായിരുന്നു. ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ രക്ഷിക്കാന്‍ അഞ്ചു സര്‍ജറികള്‍ നടത്തി.
നദീമും കുടുംബവും താമസിക്കുന്ന വീട്ടില്‍നിന്ന് വിട്ടുപോകണമെന്ന് ഇസ്ലാമിക തീവ്രവാദികള്‍ ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്.
നദീം വാങ്ങിയ വീടിന് എതിര്‍വശത്ത് താമസിക്കുന്ന സല്മാന് ഖാൻ എന്നയാളും മകനും തോക്കുമായെത്തുകയും 24 മണിക്കൂറിനുള്ളില്‍ വീടൊഴിഞ്ഞു പോകണമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നു. പോലീസ് ഹെല്‍പ്പ്ലൈനിലേക്ക് നദീം ഫോണ്‍ ചെയ്തപ്പോഴേക്കും അക്രമികള്‍ വെടിയുതിര്‍ത്തു.
നദീമിനും കുടുംബത്തിനും നീതി ലഭിക്കണമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ സാബിര്‍ മൈക്കിള്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രൈസ്തവ സമൂഹത്തെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയ കൊലപാതകമാണു നടന്നിരിക്കുന്നതെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും മറ്റൊരു മനുഷ്യാവകാശ പ്രവര്‍ത്തകനായ ഖലീല്‍ ഷഹസാദ് പറഞ്ഞു.
സ്ഥലം വാങ്ങിയതിന്റെ പേരിൽ പാക്കിസ്ഥാനിൽ ക്രൈസ്തവനെ വെടിവച്ചുകൊന്നു
12:35 AM Jul 05, 2020 | Deepika.com