മുംബൈ: കോവിഡിൽ തളർന്ന ഇന്ത്യൻ സന്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരാൻ 60 ലക്ഷം കോടിയുടെ വിദേശ നിക്ഷേപം വേണ്ടിവരുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരി. അടിസ്ഥാനസൗകര്യ വികസനമേഖലയിലും ചെറുകിടവ്യവസായ സംരംഭങ്ങളിലുമുള്ള വിദേശ നിക്ഷേപങ്ങളാണു രാജ്യത്തിനിപ്പോൾ അഭികാമ്യം.
ഹൈവേ പദ്ധതികൾ, വിമാനത്താവളം, റെയിൽവേ, ഉൾനാടൻ ജലഗതാഗതം, മെട്രോ പദ്ധതികൾ, സൂക്ഷ്മ- ചെറുകിട വ്യവസായങ്ങൾ തുടങ്ങിയവയിൽ വിദേശ നിക്ഷേപം വരുന്നതുവഴി, വിപണിയിൽ പണമെത്തും; ഡിമാൻഡും കൂടും. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലും വിദേശ നിക്ഷേപം ആവശ്യമാണ്. വിവിധ സൂക്ഷ്മ ചെറുകിട വ്യവസായങ്ങളിൽ നിക്ഷേപം നടത്തുന്നതു സംബന്ധിച്ച് ദുബായ്, അമേരിക്ക എന്നീ രാജ്യങ്ങളിലെ സംരംഭകരുമായി ചർച്ച നടത്തിയിട്ടുണ്ട്.
ഇന്ത്യയിൽ നിക്ഷേപിക്കുന്നതിനു വലിയ താത്പര്യമാണ് ഇവർ പ്രകടിപ്പിച്ചിരിക്കുന്നത്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനു പുറമേ കയറ്റുമതി വർധിപ്പിക്കേണ്ടതും ആവശ്യമായി വന്നിരിക്കുകയാണ്. ഇറക്കുമതി ഉത്പന്നങ്ങളിൽ കൂടുതലായി ആശ്രയിക്കുന്ന പ്രവണത ക്രമേണ കുറച്ചുകൊണ്ടുവരണമെന്നും ഗഡ്ഗരി പറഞ്ഞു.
വേണം വിദേശ നിക്ഷേപം
11:59 PM Jul 02, 2020 | Deepika.com