കൊച്ചി: ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് 36,000 രൂപ പിന്നിട്ടു. ഇന്നലെ ഗ്രാമിനു 45 രൂപയും പവനു 360 രൂപയും വര്‍ധിച്ചതോടെ സ്വര്‍ണവില ഗ്രാമിനു 4,520 രൂപയും പവനു 36,160 രൂപയുമെന്ന സര്‍വകാല റിക്കാര്‍ഡിലെത്തി. കഴിഞ്ഞ മേയ് 18നാണു സ്വര്‍ണവില പവന് 35,000 രൂപ പിന്നിട്ടത്. 44 ദിവസത്തിനിടെ പവന് 1,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ ഈ വര്‍ഷം ഇതുവരെ 7,160 രൂപ വര്‍ധിച്ചു. ഗ്രാമിന് ആറു മാസത്തിനിടെ കൂടിയത് 895 രൂപ.
കഴിഞ്ഞ ജനുവരി ഒന്നിനു സ്വര്‍ണവില ഗ്രാമിനു 3,625 രൂപയും പവനു 29,000 രൂപയുമായിരുന്നു. ഇവിടെനിന്നണ് ഇപ്പോൾ 36,000 പിന്നിട്ടത്. അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് 1,784 ഡോളറും രൂപയുടെ വിനിമയ നിരക്ക് 75.52 രൂപയുമാണ്. 2012 ഒക്ടോബറിനുശേഷം ആദ്യമായിട്ടാണ് അന്താരാഷ്ട്ര വില ഈ നിലവാരത്തിലെത്തിയത്. 1,800 ഡോളര്‍ മറികടക്കാന്‍ സാധ്യതയുണ്ടെന്നാണു പ്രവചനങ്ങള്‍.
ലോകത്തിലെ ഏറ്റവും വലിയ സാന്പത്തിക ശക്തിയായ അമേരിക്ക അസാധാരണമായ അനിശ്ചിതത്വത്തിലാണെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണു സ്വര്‍ണ വില കുതിച്ചത്. ഒരു വര്‍ഷത്തിനകം 50 ശതമാനത്തിലധികം ലാഭമെന്നത് ആഗോളതലത്തില്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്കു വീണ്ടും ആകര്‍ഷിക്കാനും തന്മൂലം വില ഉയരാനുമുള്ള സാധ്യത വർധിപ്പിച്ചു. നിക്ഷേപകര്‍ ലാഭമെടുക്കുന്നതിനാല്‍ ചെറിയ തിരുത്തലുകളുണ്ടാകാമെങ്കിലും നിലവിലുള്ള കോവിഡ്, രാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങള്മൂലം സ്വര്‍ണ വില ഉയരാനാണ് സാധ്യതയെന്നാണു വിപണിയിലെ വിലയിരുത്തല്‍.
സ്വര്‍ണവില പവന് 36,000 പിന്നിട്ടു
11:07 PM Jul 01, 2020 | Deepika.com