മുംബൈ: തുടർച്ചയായ മൂന്നാം മാസത്തിലും രാജ്യത്തെ ജിഎസ്ടി വരുമാനത്തിൽ ഇടിവ്. 90,917 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ ജൂണിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ ലഭിച്ച തുകയേക്കാൾ 9 ശതമാനം കുറവാണിത്. അതേസമയം ഏപ്രിൽ, മേയ് മാസങ്ങളെ അപേക്ഷിച്ച് ജൂണിൽ ജിഎസ്ടി വരുമാനം മെച്ചപ്പെട്ടു.
മേയിൽ 62,009 കോടി രൂപയും ഏപ്രിലിൽ 32,294 കോടിയുമായിരുന്നു ജിഎസ്ടി വരുമാനം. കേന്ദ്രസർക്കാർ സാവകാശം നല്‍കിയതിനെത്തുടർന്ന് പലരും മുൻമാസങ്ങളിലെ റിട്ടേണ്‍ ജൂണിൽ സമർപ്പിച്ചതു മുൻമാസങ്ങളേക്കാൾ വരുമാനം കിട്ടാൻ കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇതിനു പുറമേ ലോക്ക് ഡൗണിലുണ്ടായ നേരിയ ഇളവും സഹായകമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈധനകാര്യ വർഷം ഏപ്രിൽ- ജൂണ്‍ ത്രൈമാസത്തിലെ ജിഎസ്ടി വരുമാനം 59 ശതമാനമാണ് കുറഞ്ഞത്.
സിജിഎസ്ടി ഇനത്തിൽ 18,980 കോടി രൂപയും എസ്ജിഎസ്ടി ഇനത്തിൽ 23,970 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 40,302 കോടി രൂപയുമാണ് ലഭിച്ചത്. കോന്പൻസേഷൻ സെസ് -7665 കോടി രൂപ. പഞ്ചാബ്, ചണ്ഡിഗഢ്, മധ്യപ്രദേശ്., ബിഹാർ, ആസാം, ആന്ധ്രപ്രദേശ്, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ജൂണിലെ ജിഎസ്ടി വരുമാനത്തിൽ വർധന രേഖപ്പെടുത്തി.
ജൂണിലെ ജിഎസ്ടി വരുമാനം 90,917 കോടി രൂപ
11:07 PM Jul 01, 2020 | Deepika.com