ഹോങ്കോംഗ്: ഹോങ്കോംഗിൽ വിധ്വംസക, വിഘടനവാദ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നിയമത്തിനു ചൈന അംഗീകാരം നൽകി. ഹോങ്കോംഗിനു പൂർണ സ്വാതന്ത്ര്യം നൽകണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താനാണു നിയമം പാസാക്കിയത്.
നിയമം പാസാക്കിയതായി നാഷണൽ പീപ്പിൾസ് കോൺഗ്രസ് (ചൈനീസ് പാർലമെന്റ്) സ്റ്റാൻഡിംഗ് കമ്മിറ്റിയിലെ ഹോങ്കോംഗിന്റെ പ്രതിനിധി താം യിംഗ്-ചുംഗ് ആണ് വെളിപ്പെടുത്തിയത്. വിഘടനവാദ പ്രവർത്തനങ്ങൾക്കു പരമാവധി വധശിക്ഷ വരെ നൽകാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.
പുതിയ നിയമം പ്രശ്നങ്ങളിൽ ചെന്നു ചാടുന്നതിൽനിന്നു ജനങ്ങളെ തടയുമെന്ന് താം അഭിമുഖത്തിൽ പറഞ്ഞു. രാജ്യം വിഘടിക്കുന്നതിനു ഹോങ്കോംഗിനെ ആയുധമാക്കാൻ അനുവദിക്കില്ലെന്നു സ്റ്റാൻഡിംഗ് കമ്മിറ്റി ഏകകണ്ഠമായി പ്രഖ്യാപിച്ചാണു നിയമം പാസാക്കിയതെന്നു സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അവസാനിച്ചിട്ടില്ലാത്തതിനാൽ ഹോങ്കോംഗ് ഭരണാധിപ (സിഇഒ) കാരി ലാം പ്രതികരണമൊന്നും നടത്തിയിട്ടില്ല. നിയമം പാസാക്കിയാൽ അതു ഹോങ്കോംഗിൽ നടപ്പാക്കുമെന്നും കാരി ലാം പറഞ്ഞു.
ചൈനയിൽനിന്നു ഹോങ്കോംഗിനു പൂർണസ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞവർഷം നടത്തിയ പ്രക്ഷോഭം അക്രമാസക്തമായിരുന്നു.
ഇതിനിടെ, ഹോങ്കോംഗ് സ്വാതന്ത്ര്യ സംഘടനയായ ഡിമോസിസ്റ്റോയിൽനിന്നു പിൻവാങ്ങുന്നതായി സൂചിപ്പിച്ച് പ്രമുഖ സ്വാതന്ത്ര്യ പ്രക്ഷോഭകരായ ജോഷ്വ വോംഗ്, ആഗ്നസ് ചൗ, നതാൻ ലോ എന്നിവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നിയമത്തിന്റെ പ്രത്യാഘാതം എന്താണെന്നു പ്രവചിക്കാൻ സാധിക്കില്ല. ചൈനയിലേക്കു നാടുകടത്തുകയോ, പത്തുവർഷമോ അതിൽ കൂടുതലോ തടവോ ലഭിച്ചേക്കാം- വോംഗ് പറഞ്ഞു.
പുതിയ നിയമത്തിനെതിരേ ഹോങ്കോംഗിൽ പ്രതിഷേധം ഉയർന്നുവരികയാണ്. ബ്രിട്ടൻ, യുഎസ്, യൂറോപ്യൻ യൂണിയൻ എന്നീ രാജ്യങ്ങളും നിയമത്തെ എതിർത്തിട്ടുണ്ട്. ബ്രിട്ടന്റെ പഴയ കോളനിയായിരുന്നു ഹോങ്കോംഗ്. ബ്രിട്ടൻ ഹോങ്കോംഗ് ചൈനക്കു കൈമാറിയതിന്റെ 23-ാം വാർഷിമാണ് ഇന്ന്.
ഹോങ്കോംഗ് ദേശീയ സുരക്ഷാ നിയമത്തിന് അംഗീകാരം
11:26 PM Jun 30, 2020 | Deepika.com