ബെയ്ജിംഗ്: മഹാമാരിക്കു ശേഷിയുള്ള ഫ്ളൂ(പനി) വൈറസ് ചൈനയിലെ പന്നികളിൽ ഗവേഷകർ കണ്ടെത്തി. ഈ വൈറസ് പന്നിഫാം ജീവനക്കാരിലൂടെ പടരാൻ സാധ്യതയുണ്ട്. എന്നാൽ, നിലവിൽ ഭീഷണിയില്ലെന്നും ഗവേഷകർ പറഞ്ഞു. 2011നും 2018 നും ഇടയിൽ ചൈനയിലെ പന്നികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ച്. റിപ്പോർട്ട് യുഎസ് സയൻസ് ജേണലായ പിഎൻഎസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ജി4 ജനിതകഘടനയുള്ള വൈറസ് മനുഷ്യരിൽ പ്രവേശിച്ചാൽ കൊറോണ വൈറസ് പോലെ തന്നെ ശ്വാസകോശ അസുഖമാണ് ഉണ്ടാവുക. വൈറസ് ഇപ്പോൾ പന്നികളിൽ മാത്രമേയുള്ളൂയെന്നും പേടിക്കേണ്ട സാഹചര്യമില്ലെന്നും ഹാർവാഡ് യൂണിവേഴ്സിറ്റി സാംക്രമികരോഗ വിദഗ്ധൻ എറിക് ഫിഗിൽ ഡിംഗ് പറഞ്ഞു.
കഴിഞ്ഞവർഷം ഡിസംബറിലാണ് ചൈനയിൽ കോവിഡ്-19 രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ജോൺ ഹോപ്കിൻ യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് ലോകത്തിൽ 1,04,24,992 പേർക്ക് കോവിഡ്-19 രോഗം ബാധിച്ചു. 5,09,706 പേർ മരിച്ചു. ചൈനയിൽ 83,531 പേർക്കു രോഗം ബാധിച്ചു. 4,634 പേർ മരിച്ചു.
മഹാമാരിക്കു ശേഷിയുള്ള ഫ്ളൂ വൈറസ് ചൈനയിൽ കണ്ടെത്തി
11:26 PM Jun 30, 2020 | Deepika.com