ന്യൂയോർക്ക്: മുൻ സോവിയറ്റ് സ്വേച്ഛാധിപതി ജോസഫ് സ്റ്റാലിനുമായി ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗിനെ ഉപമിച്ച് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയന്‍. സ്റ്റാലിന്റെ പാതയാണു ചിൻപിംഗ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ജനങ്ങളുടെമേല്‍ സ്വാധീനം ചെലുത്താനുള്ള ശ്രമങ്ങള്‍ ചൈന നടത്തുന്നുണ്ട്. അമേരിക്കയിലെ വ്യാപാരരംഗത്ത് വൻ നിക്ഷേപം നടത്തിയ ചൈന, ആ കന്പനികളിലൂടെ അമേരിക്കയിലെ ജനങ്ങളുടെയടക്കം സ്വകാര്യവിവരങ്ങൾ ചോർത്തുന്നതായി ഒബ്രയാൻ പറഞ്ഞു. ഇതു ഷി ചിൻപിംഗ്, സ്റ്റാലിന്റെ പാത പിന്തുടരുന്നതിന്റെ തെളിവാണെന്നാണ് ഒബ്രയാന്റെ വാദം. ലോകത്തെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലെനിന്റെ മരണശേഷം സ്റ്റാലിൻ ഭരണത്തിലെത്തുന്നത്. സമാനമായ ലക്ഷ്യമാണ് ഷി ചിൻപിങ്ങും നടത്തിക്കൊണ്ടിരിക്കുന്നത്. സ്റ്റാലിനെപ്പോലെ ക്രൂരതയുടെ മുഖം ഷി ചിൻപിംഗിനില്ലെന്നു മാത്രം. ലക്ഷ്യം ഒന്നുതന്നെ: അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ തങ്ങളുടെ കന്പനികളിലൂടെ ചൈന ഹോളിവുഡിനു മേൽ സെൻസർഷിപ്പിനുള്ള സമ്മർദം ചെലുത്തുന്നതായും ഒബ്രയാൻ ആരോപിച്ചു. അമേരിക്കയിൽ ഭരണത്തിലിരുന്ന വിവിധ സർക്കാരുകളുടെ വിദേശനയത്തിലെ പിഴവുകളാണ് അമേരിക്കയിൽ വലിയ തോതിൽ നിക്ഷേപം നടത്താനും ജനങ്ങളുടെ മേൽ നിയന്ത്രണം അടിച്ചേൽപ്പിക്കാനും കാരണമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ വിവരച്ചോർച്ചയ്ക്ക് ഇടയാക്കിയതിനു കാരണവും മറ്റൊന്നല്ല. 1930കള്‍ക്കു ശേഷം അമേരിക്കയില്‍ അധികാരത്തിലെത്തിയ സര്‍ക്കാരുകളുടെ വിദേശനയത്തെക്കുറിച്ചുള്ള കണക്കുകൂട്ടലുകളിൽ വലിയ തെറ്റുകൾ കടന്നുകൂടിയെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ രാജ്യത്തെ കന്പനികളെക്കാൾ നന്നായി അമേരിക്കൻ ജനതയുടെ മനസും ആവശ്യങ്ങളും മനസിലാക്കാൻ ഇന്നു ചൈനീസ് കന്പനികൾക്കാണു കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ചൈനീസ് ടെലികമ്യൂണിക്കേഷൻ കന്പനികളായ വാവെയും ഇസഡ്ടിഇയും.
സ്റ്റാലിൻ സൈനികമായി അടക്കിഭരിക്കാനാണു ശ്രമിച്ചിരുന്നതെങ്കിൽ ചിൻപിംഗ് ജനങ്ങളുടെ ചിന്തയെയും സംസ്കാരത്തെയും അടക്കി ഭരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതിന് അവർക്ക് ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ ആവശ്യമാണെന്നും റോബർട്ട് ഒബ്രയാൻ നിരീക്ഷിക്കുന്നു. അതിനായി ടെലികമ്യൂണിക്കേഷൻ കന്പനികളെ ചൈന ഉപയോഗിക്കുന്നു. ഇന്ന് ചൈന നിർമിച്ചിരിക്കുന്ന ആപ്പുകൾ ലോകജനസംഖ്യയിൽ ബഹുഭൂരിപക്ഷം വരുന്ന ശതമാനം ആളുകളും ഉപയോഗിക്കുന്നുണ്ട്. നിരവധി സോഫ്റ്റുവേറുകളും മാർക്കറ്റിംഗ് വെബ്സൈറ്റുകളും അവർ നിർമിച്ചിരിക്കുന്നു. ഞാൻ ചില കാര്യങ്ങൾ തുറന്നു പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ വാക്കുകൾ, പ്രവൃത്തികൾ, വാങ്ങലുകൾ, ആരോഗ്യ വിവരങ്ങൾ, സുഹൃത്തുക്കളുടെ വിവരങ്ങൾ, കുടുംബകാര്യങ്ങൾ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ തുടങ്ങിയുള്ള വിവരങ്ങളെല്ലാം ഈ ആപ്പുകളിലൂടെയും സോഫ്റ്റ്വേറുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും ചൈന ചോർത്തുന്നു. ഇത്രയും വിവരങ്ങൾ മാത്രം മതിയല്ലോ നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാനും അതുവഴി നിങ്ങളുടെ തീരമാനങ്ങളെ സ്വാധീനിക്കാനും-അദ്ദേഹം പറഞ്ഞു.
ചൈനയുടെ ആജ്ഞയനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ലോകാരോഗ്യ സംഘടനാ മേധാവിയെന്നും അദ്ദേഹം വിമര്‍ശിച്ചു. ചൈന പറയുന്ന കാര്യങ്ങള്‍ ഏറ്റുപറയുകയാണ് ജനുവരി വരെ അദ്ദേഹം ചെയ്തത്. ഐക്യരാഷ്ട്രസഭയിലെ 15 സംഘടനകളിൽ നാലെണ്ണത്തിന്റെയും തലവന്മാർ ചൈനക്കാരാണ്. ഇതിലൂടെ തങ്ങളുടെ സ്വാധീനം വിവിധ രാജ്യങ്ങളുടെമേൽ ഉറപ്പിക്കാൻ ചൈനയ്ക്കാവുന്നു. പ്രത്യേകിച്ച് യുഎൻ ഹ്യൂമൻ റൈറ്റ്സ് കൗൺസിലിനെ നിയന്ത്രിക്കുക വഴി ഹോങ്കോംഗിലും സിൻജിയാംഗിലും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ തമസ്കരിക്കാനും അതിനെതിരേ ഉയരുന്ന പ്രക്ഷോഭങ്ങളെ തളർത്താനും ചൈനയ്ക്കാവുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചിന്‍പിംഗ്, സ്റ്റാലിന്റെ പിൻഗാമിയെന്നു യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്
12:32 AM Jun 29, 2020 | Deepika.com