തിരുവനന്തപുരം: തെങ്ങുകൃഷിയെ നശിപ്പിക്കുന്ന കാറ്റുവീഴ്ച രോഗത്തെ പ്രതിരോധിക്കാൻ വൃക്ഷായുർവേദ മരുന്നു ഫലപ്രദമെന്ന് റിപ്പോർട്ട്. കാറ്റുവീഴ്ച ബാധിച്ച് ഓലകളെല്ലാം ചുരുണ്ടതോടെ മുറിച്ചുമാറ്റാൻ തീരുമാനിച്ച തെങ്ങിനു വൃക്ഷായുർവേദ മരുന്ന് നൽകിയതോടെ ആരോഗ്യത്തോടെ വളരുന്നതായും എട്ടും പത്തുംവരെ കരിക്കുമായി കരിക്കിൻകുല നിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.
മരുന്നു നൽകിയതിന്റെ പിറ്റേമാസം മുതൽ തെങ്ങിൽ വ്യത്യാസം കണ്ടുതുടങ്ങി. മൂന്നാം മാസം മുതൽ മച്ചിങ്ങ പിടിച്ചുതുടങ്ങിയെന്ന് നിയമസഭയിലെ കൃഷി ഓഫീസർ ഷെല്ലി കൃഷി നിയമസഭാ സെക്രട്ടേറിയറ്റിനു സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. നിയമസഭാ കോന്പൗണ്ടിലെ തെങ്ങുകൾക്ക് മരുന്നു നൽകിത്തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു.
റൂട്ട് ഫീഡിംഗിലൂടെ തെങ്ങിന്റെ വേരുവഴി മരുന്നു നൽകുന്ന രീതിയാണ് സ്വീകരിച്ചത്. ആയുർവേദത്തിന്റെ ശാഖയായ വൃക്ഷായുർവേദത്തിലെ മരുന്നാണ് പരീക്ഷണ വിധേയമാക്കിയത്. മരുന്ന് വികസിപ്പിച്ചെടുത്ത വൈ.എസ്. ജയകുമാർ ദീപിക തിരുവനന്തപുരം ബ്യൂറോയിലെ സീനിയർ റിപ്പോർട്ടറാണ്. നിയമ തടസങ്ങൾ ഉള്ളതിനാൽ മരുന്ന് വിതരണമോ വില്പനയോ നടത്തുന്നില്ലെന്ന് ജയകുമാർ പറഞ്ഞു.
ഓലക്കാലിന്റെ ബലക്ഷയം, മഞ്ഞളിപ്പ്, ഓല കരിച്ചിൽ ഇവയാണ് കാറ്റുവീഴ്ച രോഗത്തിന്റെ ലക്ഷണം. ആദ്യഘട്ടത്തിൽ തേങ്ങയുടെയും കൊപ്രയുടെയും കനം കുറയും. കുറച്ചുവർഷം കഴിയുന്പോൾ ഓലകൾ മുരടിക്കും.
വൃക്ഷായുർവേദ മരുന്ന് പ്രയോഗിച്ച് കാറ്റുവീഴ്ച പ്രതിരോധിക്കാനായത് നേട്ടമാണെന്നു മുൻ കൃഷി ഡയറക്ടർ ആർ. ഹേലി പ്രതികരിച്ചു. മരുന്ന് ശാസ്ത്രീയമായി വിലയിരുത്താൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തെങ്ങിന്റെ കാറ്റുവീഴ്ച പ്രതിരോധിക്കാൻ വൃക്ഷായുർവേദ മരുന്ന്
12:30 AM Jun 29, 2020 | Deepika.com