വാഷിംഗ്ടൺ ഡിസി: ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ ശ്രമിക്കുന്ന ചൈനീസ് മേധാവികൾക്കെതിരേ യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിവരികയാണെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇപ്പോഴത്തെയും മുന്‍പത്തെയും ഉദ്യോഗസ്ഥർ ഉപരോധം നേരിടേണ്ടിവരും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ബെയ്ജിംഗിനു നല്കിയ മുന്നറിയിപ്പ് പ്രകാരമാണ് നടപടികൾ.
ഹോങ്കോംഗിനെ പൂർണ നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള നിർദിഷ്ട നിയമം, ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി ഇന്നു മുതൽ ചർച്ചചെയ്യാനിരിക്കേയാണ് പോംപിയോ ഇക്കാര്യം പറഞ്ഞത്. യുഎസിന്റെ തീരുമാനം വലിയ തെറ്റാണെന്നും ഉടൻ തിരുത്തണമെന്നും വാഷിംഗ്ടണിലെ ചൈനീസ് എംബസി പ്രതികരിച്ചു. ഹോങ്കോംഗിൽ ചൈനയ്ക്കുള്ള അധികാരം ചോദ്യംചെയ്യുന്നത് ക്രിമിനൽ കുറ്റമാക്കുന്ന നിയമമാണിത്.
ചൈനീസ് സുരക്ഷാ ഏജൻസികൾക്ക് ഹോങ്കോംഗിൽ ഓഫീസ് തുറക്കാനും നിയമം വഴിയൊരുക്കുന്നു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ചൈനയ്ക്കു കൈമാറിയത്. ഹോങ്കോംഗിൽ വേറെ നിയമവും ഭരണവ്യവസ്ഥയുമാണ്. ചൈനക്കാർക്കില്ലാത്ത വ്യാപക സ്വാതന്ത്ര്യം ഹോങ്കോങ്ങുകാർക്കുണ്ട്.
ചൈനീസ് നേതാക്കൾക്കെതിരേ യുഎസ് ഉപരോധം
12:20 AM Jun 28, 2020 | Deepika.com