കൊച്ചി: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോകവേ സംസ്ഥാനത്ത് മാസ്ക് വിപണിയില്‍ പകല്‍ക്കൊള്ള. സംസ്ഥാനത്തെ നിരവധി ചെറുകിട യൂണിറ്റുകള്‍ രണ്ട് മുതല്‍ രണ്ടര രൂപയ്ക്കുവരെ ഹോള്‍സെയില്‍ വിലയ്ക്കു പുറത്തിറക്കുന്ന മാസ്കുകള്‍ ഏഴ് മുതല്‍ പത്ത് രൂപയ്ക്കുവരെയാണു വിപണിയില്‍ വില്പന. ത്രീ ലെയര്‍ മാസ്കുകളാണ് കുറഞ്ഞ വിലയ്ക്ക് ചെറുകിട യൂണിറ്റുകള്‍ വിപണിയില്‍ എത്തിക്കുന്നത്.
എല്ലാവിധ അംഗീകാരങ്ങളോടെയും പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റുകള്‍ സര്‍ക്കാര്‍ ആവശ്യപ്രകാരമാണ് കൂടുതല്‍ മാസ്കുകളുടെയും പിപിഇ കിറ്റുകളുടെയും നിര്‍മാണം ആരംഭിച്ചത്. 250 മുതല്‍ 300 രൂപയ്ക്കുവരെ പിപിഇ കിറ്റുകള്‍ നിര്‍മിച്ച് പുറത്തെത്തിക്കുമ്പോള്‍ രണ്ടു മുതല്‍ രണ്ടര രൂപയ്ക്കുവരെയാണ് മാസ്കുകള്‍ വിപണിയില്‍ എത്തിക്കുന്നതെന്ന് ചെറുകിട സ്ഥാപന ഉടമകള്‍ വ്യക്തമാക്കുന്നു. വിമാനക്കമ്പനികള്‍ക്ക് ഉള്‍പ്പെടെയാണു കുറഞ്ഞ വിലയ്ക്കു പിപിഇ കിറ്റുകളുടെ ലഭ്യമാക്കുന്നത്.
വിവിധ തരത്തിലുള്ള മാസ്കുകള്‍ക്ക് സര്‍ക്കാര്‍ വില നിശ്ചയിച്ചിരുന്നെങ്കിലും പലയിടങ്ങളിലും പാലിക്കപ്പെടുന്നില്ല. ഇതര സംസ്ഥാനങ്ങളിലെ വന്‍കിട കമ്പനികളില്‍നിന്നും മാസ്കുകളുടെ വരവ് കുറവായതിനാല്‍ സംസ്ഥാനത്തെ ചെറുകിട യൂണിറ്റുകളാണ് കൂടുതലായും ഇവ നിര്‍മിക്കുന്നത്.
ചില യൂണിറ്റുകള്‍ പുതിയ യന്ത്രസാമഗ്രികള്വരെ വാങ്ങി സര്‍ക്കാരിന്റെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മാണങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നത്.
റോബിന് ജോര്‍ജ്
പകൽക്കൊള്ളയായി മാസ്ക് വില്പന
12:14 AM Jun 27, 2020 | Deepika.com