ന്യൂഡൽഹി: ചൈനയിൽനിന്നുള്ള ഇറക്കുമതി സാധനങ്ങൾ ഓരോന്നും പെട്ടിതുറന്നു പരിശോധിക്കാൻ ആരംഭിച്ചത് വ്യവസായികളെയും ഇറക്കുമതിക്കാരെയും ആശങ്കാകുലരാക്കി. ഇന്ത്യയിൽനിന്നുള്ള സാധനങ്ങൾ ഇതേ രീതിയിൽ പരിശോധിക്കാൻ ചൈനയും തീരുമാനിച്ചു.
ചൈനയിൽനിന്നുള്ള ഇറക്കുമതി നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സാധനങ്ങൾ ഓരോന്നും തുറന്നു പരിശോധിക്കുന്നത്.
ഇതു സമയനഷ്ടത്തോടൊപ്പം ചിലപ്പോൾ ഉത്പന്നത്തിന്റെ നഷ്ടത്തിനും വഴിതെളിക്കുമെന്നു പരാതിയുണ്ട്. ചിലയിനം ഇലക്ട്രോണിക് ഘടകങ്ങൾ തുറന്നു പരിശോധിച്ചാൽ പിന്നെ ഉപയോഗിക്കാൻ കൊള്ളാത്തതാകും.
ഇക്കാര്യത്തിലെ ആശങ്ക ഇറക്കുമതിക്കാരും ചൈനീസ് ഘടകപദാർഥങ്ങൾ ഉപയോഗിക്കുന്ന നിർമാതാക്കളും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ രീതിയിൽ പരിശോധന തുടർന്നാൽ ചൈനീസ് ഘടകങ്ങൾ ഉപയോഗിച്ചുള്ള സ്മാർട്ട്ഫോൺ, ടെലിവിഷൻ തുടങ്ങിയ ഉത്പന്നങ്ങളുടെ നിർമാണം തടസപ്പെടും.
ചൈനീസ് സാധനങ്ങൾക്കു പ്രത്യേക പിഴച്ചുങ്കം ചുമത്തണമെന്ന നിർദേശം കേന്ദ്രം ഇതുവരെ സ്വീകരിച്ചിട്ടില്ല. ലോകവ്യാപാര ഉടന്പടി പ്രകാരം ഇങ്ങനെ ചുങ്കം ചുമത്താൻതക്ക കാരണങ്ങൾ ഉണ്ടായിരിക്കണം.
ചൈനീസ് സാധനങ്ങൾക്കു സൂക്ഷ്മപരിശോധന
12:08 AM Jun 26, 2020 | Deepika.com