പോഗ്യാംഗ്: കൊറിയൻ മേഖലയിലെ സംഘർഷത്തിന് അയവ്. ദക്ഷിണകൊറിയയ്ക്ക് എതിരേ സൈനിക നടപടിക്കുള്ള പദ്ധതി ഉത്തരകൊറിയ തത്കാലത്തേക്ക് നിർത്തിവച്ചു. ഇരുകൊറിയകളുടെയും സംയുക്ത ലെയ്സൺ ഓഫീസ് സ്ഫോടനത്തിൽ തകർക്കുകയും ഹോട്ട് ലൈൻ ബന്ധം വിച്ഛേദിക്കുകയും ചെയ്ത് കഴിഞ്ഞയാഴ്ചയാണ് പോഗ്യാംഗ് സംഘർഷത്തിനു വഴിമരുന്നിട്ടത്. അടുത്തത് സൈനികാക്രമണമായിരിക്കുമെന്ന് കിമ്മിന്റെ സഹോദരി കിം യോങ് ചോൾ ഭീഷണി മുഴക്കുകയും ചെയ്തു. ഇതാണ് ഇപ്പോൾ കിം ഇടപെട്ട് നിർത്തിവച്ചത്.
ദക്ഷിണകൊറിയയിൽനിന്ന് കൂടുതൽ ആനുകൂല്യങ്ങൾ കൈപ്പറ്റുക, ആണവ ചർച്ച പുനരാരംഭിക്കാനായി വാഷിംഗ്ടണിനു മേൽ സമ്മർദം ചെലുത്തുക എന്നിവയായിരുന്നു പോഗ്യാംഗിന്റെ ഭീഷണിക്കു പിന്നിലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിറ്ററി കമ്മീഷന്റെ ചൊവ്വാഴ്ചത്തെ യോഗമാണ് സൈനിക നടപടി മരവിപ്പിക്കാൻ തീരുമാനിച്ചതെന്നു കെസിഎൻഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കിം ജോംഗ് ഉൻ വീഡിയോ കോൺഫറൻസിലൂടെ യോഗത്തെ അഭിസംബോധന ചെയ്തു. എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് കെസിഎൻഎ വ്യക്തമാക്കിയില്ല.
സൈനികാക്രമണ ഭീഷണി ഒഴിവായിട്ടില്ലെന്നും തത്കാലത്തേക്ക് നിർത്തിവച്ചതേ ഉള്ളുവെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടി. വാഷിംഗ്ടണിനു മേൽ സമ്മർദം ചെലുത്താനും മറ്റും സിയൂളിനു കൂടുതൽ സമയം അനുവദിക്കാനാവും ഇത്തരമൊരു നടപടിയെന്നു കരുതപ്പെടുന്നു.
ഉത്തരകൊറിയയുടെ ഡയമണ്ട് മൗണ്ടൻ റിസോർട്ടിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിക്കാൻ സിയൂളിനെ പ്രേരിപ്പിക്കുക. കെയ്സോംഗിലെ ഫാക്ടറി പുനരാരംഭിക്കുക തുടങ്ങിയവയും പോഗ്യാംഗിന്റെ ലക്ഷ്യങ്ങളാവാം. വീഡിയോ കോൺഫറ ൻസിലൂടെ കിം യോഗത്തെ അഭിസംബോധന ചെയ്യുന്നത് അപൂർവ സംഭവമാണ്.
കൊറോണ വൈറസ് പ്രശ്നമാണോ ഇതിനു കാരണമെന്ന ചോദ്യത്തിനു ബന്ധപ്പെട്ടവർ മറുപടി പറഞ്ഞില്ല. തങ്ങളുടെ മേഖലയിൽ ഒറ്റ കോവിഡ് കേസുമില്ലെന്ന് ഉത്തരകൊറിയ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതു പലരും വിശ്വസിക്കുന്നില്ല.
കിം അയഞ്ഞു; സിയൂളിനെതിരേ സൈനിക നടപടിയില്ല
12:21 AM Jun 25, 2020 | Deepika.com